റവ. ഫാ. കുര്യാക്കോസ് ഏലിയാ വടക്കേത്ത് CMI
മാര്‍ത്തമറിയത്തിന്റെ പിറവിത്തിരുനാള്‍ എട്ടുനോമ്പാചരണത്തോടെ കേരള സുറിയാനിസഭ ഭക്തിപൂര്‍വ്വം ആഘോഷിക്കുകയാണ്. മാര്‍ത്തമറിയത്തോട് വളരെയേറെ ഭക്തിയും ബഹുമാനവും ഉള്ള സമൂഹമാണ് ഈ സഭ. എന്നാല്‍ നമ്മുടെ മരിയഭക്തി മറിയാനുകരണത്തില്‍ ചെന്നെത്തുന്നുണ്ടോ എന്നു നാം പരിശോധിക്കേണ്ടതുണ്ട്. മറിയം ദൈവവചനം കേട്ട് അതു പാലിച്ചവളാണ്. നമ്മളും അവളെ അനുകരിച്ച് അപ്രകാരം ചെയ്‌തെങ്കിലേ നമ്മുടെ മെശയാനിക ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂ.
ദൈവവചനം കേട്ട് പാലിച്ച് അനുഗൃഹീതയായവള്‍
”കര്‍ത്താവ് അരുളിയ്തവ പൂര്‍ത്തീകരിക്കപ്പെടുമെന്ന് വിശ്വസിച്ചവള്‍ അനുഗൃഹീതയാകുന്നു” (ലൂക്ക. 1, 45). കര്‍ത്താവിനോടുള്ള അടുപ്പമാണ് മറിയത്തിന്റെ മഹത്ത്വം. മാര്‍ത്തോമ്മാശ്ലീഹാ ഏറ്റുപറഞ്ഞ ‘മാര്‍വാലാഹ്’ എന്ന ദൈവംതന്നെയായ വചനത്തിന്റെ മാതാവാകുവാനുള്ളവളാണ് താന്‍ എന്ന് വിശ്വസിച്ചുകൊണ്ട് മറിയം മാലാഖ അരുളിചെയ്ത ‘കര്‍ത്താവ് നിന്നോടുകൂടെ’ എന്ന വചനത്തിനു സ്വയം ന്യാസം ചെയ്തു. ഈ വചനത്തിലുള്ള വിശ്വാസത്തിന്റെ അനുസരണമാണ് മറിയത്തെ അനുഗൃഹീതയാക്കിയത്. റൂഹാദ്ക്കുദശായാല്‍ നിറഞ്ഞവളായി വചനത്തിനു മാംസം നല്‍കുകവഴി മറിയം ”നമ്മുടെ കര്‍ത്താവീശോ മിശിഹായുടെ കൃപ” മാനവരാശിക്കു മുഴുവന്‍ കൈമാറി നമ്മെ അനുഗൃഹീതരാക്കി, ഒപ്പം സ്ത്രീകളില്‍ അനുഗൃഹീതയായി മാറി (ലൂക്ക. 1, 42).
ദൈവം തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചതുകൊണ്ടാണ് (ലൂക്ക. 1, 48) താന്‍ അനുഗൃഹീതയായതെന്നു മറിയത്തിന്റെ കീര്‍ത്തനം വെളിപ്പെടുത്തുന്നു. മറിയത്തിന്റെ ഭാഗ്യം (അനുഗ്രഹം) അടങ്ങിയിരിക്കുന്നത് ദൈവവചനം കേട്ട് അതു പാലിക്കുന്നതിലാണ് എന്ന് കന്യാസുതന്‍ തന്നെ പ്രഖ്യാപിക്കുന്നു (ലൂക്ക 11, 28). മര്യഭക്തിയുടെ അടിസ്ഥാനം ഈ വചന പാലനമാണെന്ന് ഈശോ അരുളിച്ചെയ്യുന്നു. മാതൃഭക്തര്‍ ഭൗതിക നേട്ടങ്ങള്‍ക്കുവേണ്ടി ഓടിനടക്കുന്നവരാകാതെ ദൈവവചനം പാലിച്ച് അനുഗൃഹീതരാകണം.
ദൈവവചനം കേട്ട് പാലിച്ച് സഭയുടെ അമ്മയായവള്‍
മറിയം നസ്രത്തുമുതല്‍ ഗാഗുല്‍ത്താവരെ വചനം പാലിച്ച് മിശിഹായെ അനുഗമിച്ചു. അതുകൊണ്ടാണ് ഈശോ തന്റെ സ്ലീവാനുഭവത്തിനിടയില്‍ യോഹന്നാനെ മറിയത്തിനു മകനായും മറിയത്തെ യോഹന്നാന് അമ്മയായും നല്‍കിയത് (യോഹ. 19, 23-27). വിശുദ്ധ സ്ലീവാനുഭവത്തിലൂടെ തന്റെ ശരീരമായ സഭയ്ക്കു ജന്മം നല്‍കിയ മിശിഹാ യോഹന്നാനിലൂടെ തന്റെ അമ്മയെ സഭയ്ക്കു മുഴുവനും മാതാവായി നല്‍കി. ഈ അമ്മയോടുള്ള ഭക്തി സഭാംഗങ്ങളെ ഏക മദ്ധ്യസ്ഥനായ ഈശോമിശിഹായിലേയ്ക്കാണ് അടുപ്പിക്കേണ്ടത് (1 തിമോ. 2, 5-6). ഈ മാതൃഭക്തിയിലൂടെ സഭാംഗങ്ങള്‍ക്ക് ദൈവഹിതമായ വിശുദ്ധീകരണം (1 തെസ്. 4, 3) സാധ്യാമാകും. ”ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗത്തില്‍ മഹത്ത്വീകൃതയായിരിക്കുന്ന പരി. മറിയമാണ് ലോകാവസാനത്തില്‍ പൂര്‍ത്തിയാകാനിരിക്കുന്ന കര്‍ത്താവിന്റെ സഭയുടെ പ്രതിഛായയും ആരംഭവും. അതുപോലെതന്നെ കര്‍ത്താവിന്റെ ദിവസം ഉദയം ചെയ്യുന്നതു വരെ (2 പത്രോ. 3, 10) മറിയം ഭൂമുഖത്തു തീര്‍ത്ഥാടനം ചെയ്യുന്ന ദൈവജനത്തിനു സുനിശ്ചിതമായ പ്രതീക്ഷയുടെയും സമാശ്വാസത്തിന്റെയും അടയാളമായി പ്രകാശിച്ചുകൊണ്ടിരിക്കും (വത്തിക്കാന്‍ കക തിരുസഭ 68). വചനം കേട്ട് പാലിച്ച മറിയമാണ് ഈശോയുടെയും സഭയുടെയും അമ്മ. പരി. അമ്മ സഭാംഗങ്ങളായ നമ്മുടെ ഓരോരുത്തരുടെയും അമ്മയാകാനുള്ള വ്യവസ്ഥ നമ്മളും അമ്മയെപ്പോലെ നമ്മോടുകൂടിയുള്ള ദൈവത്തെ ലോകത്തിനു നല്‍കണമെന്നുള്ളതാണ്. അതിനായി നമ്മുടെ ശരീരവും മനസ്സും മനഃസാക്ഷിയുമെല്ലാം ദൈവവചനത്താല്‍ പ്രശോഭിതമാകണം. എലിസബത്തിനെ ശുശ്രൂഷിച്ച സഭയുടെ അമ്മയെപ്പോലെ വചനത്താല്‍ പ്രേരിതമായ സഹോദരസ്‌നേഹത്താല്‍ ജീവിതം ധന്യമാകുമ്പോള്‍ സഭാംഗങ്ങളായ നാമും വചനംകേട്ട് പാലിക്കുന്നരായി മാറും.
ദൈവവചനം കേട്ട് പാലിച്ച് വ്യാകുലമാതാവായവള്‍
അമലോത്ഭവമാതാവ് ദൈവവചനം കേട്ട് പാലിച്ചതുവഴി വ്യാകുലമാതാവായിത്തീര്‍ന്നു. ശിമയോന്‍ നടത്തിയ പ്രവചനം ഇപ്രകാരമായിരുന്നു: ”ഈ കുഞ്ഞ് ഇസ്രായേലില്‍ അനേകരുടെ വീഴ്ചക്കും ഉയര്‍ച്ചയ്ക്കുമായി വയ്ക്കപ്പെട്ടരിക്കുന്നു. ഇവന്‍ തര്‍ക്കത്തിന്റെ അടയാളമായിരിക്കും. അനേകരുടെ ഹൃദയവിചാരങ്ങള്‍ വെളിപ്പെടും. ഒരു വാള്‍ നിന്റെ ഹൃദയത്തെ ഭേദിക്കുകയും ചെയ്യും (ലൂക്ക. 2, 35). ഈശോ ജീവിതകാലം മുഴുവന്‍ തര്‍ക്കത്തിന്റ അടയാളമായിരുന്നു. ഇത് അവിടുത്തെ സ്ലീവാനുഭവത്തിലേയ്ക്കു നയിച്ചു. അവിടുത്തെ സ്ലീവാനുഭവം പിതാവ് അനുവദിച്ചതും; ”എന്തെന്നാല്‍ തന്റെ പുത്രനെ നല്‍കുവാന്‍ തക്കവണ്ണം ദൈവം ഈ ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3, 16) എന്നതുകൊണ്ടാണ്. മറിയത്തിന്റെ ഹൃദയത്തിലൂടെ ഒരു വാളായി കടന്നുപോയ ഈ സ്ലീവാനുഭവം മനഷ്യന് നിത്യജീവനു കാരണമായിത്തീര്‍ന്നു. ”ഇതാ കര്‍ത്താവിന്റെ ദാസി അങ്ങയുടെ വചനംപോലെ എന്നില്‍ ഭവിക്കട്ടെ (ലൂക്ക. 1, 38) എന്നുപറഞ്ഞുകൊണ്ട് മറിയം തന്റെ ശരീരവും ആത്മാവും ചേതനയും എല്ലാം വചനത്തിനു പൂര്‍ണ്ണമായി ന്യാസം ചെയ്തതുവഴിയാണ് ഇതു സംഭവിച്ചത്. ദൈവപുത്രനായ ഈശോ സഹനദാസനാണെങ്കില്‍ അവിടുത്തെ അമ്മ സഹനദാസിയായി മിശിഹാനുഗമനം നടത്തി. മിശിഹാനുഗമനത്തിനുള്ള വ്യവസ്ഥയായ ”സ്വയം പരിത്യജിച്ച് അനുദിനം തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ” (ലൂക്ക. 9, 24) എന്ന വചനം കേട്ട് പാലിച്ച് മറിയം അമലോത്ഭവ അനുഭവത്തില്‍നിന്ന് വ്യാകുല അനുഭവത്തിലേയ്ക്ക് തീര്‍ത്ഥയാത്ര നടത്തി.
ദൈവവചനം കേട്ട് പാലിച്ച് സഹകാരിണിയായവള്‍
ദൈവത്തിന്റെ പരിത്രാണ പദ്ധതിയില്‍ (മദ്ബറാനൂസ) ഏറ്റവും പൂര്‍ണ്ണമായി സഹകരിച്ചവളാണ് മാര്‍ത്തമറിയം. ആദിമാതാവായ ഹവ്വാ ദൈവവചനം അനുസരിക്കാതെ മനുഷ്യരാശിയെ ദൈവത്തില്‍ നിന്ന് അകറ്റി. രണ്ടാമത്തെ ഹാവായായ മാര്‍ത്തമറിയം വചനം പാലിച്ചുകൊണ്ട് ദൈവത്തോടുള്ള ബന്ധം പുനഃസ്ഥാപിച്ചു. ഈശോയ്ക്കു ജന്മം നല്‍കുന്നതിനു മുമ്പുതന്നെ മറിയം ദൈവകൃപ നിറഞ്ഞവളായിരുന്നു (ലൂക്ക. 1, 28). അതായത് ബാവാതമ്പുരാനുമായി അവള്‍ക്ക് ഗാഢമായ ബന്ധമുണ്ടായിരുന്നു. റൂഹാദ്ക്കുദശാടെ ആവാസംവഴി അവള്‍ക്കു റൂഹായുമായും ബന്ധമുണ്ടായി. ഈശോയുടെ മനുഷ്യാവതാരം മൂലം അവള്‍ ഈശോയുമായും ഗാഢബന്ധം പുലര്‍ത്തി. അവള്‍ ശിശുവിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ച് ഗാഢമായി ധ്യാനിച്ചുകൊണ്ടിരുന്നു (ലൂക്ക. 2, 20). ഈശോയുടെ അമ്മയോടു ഭക്തി പുലര്‍ത്തുന്നവര്‍ നിരന്തരം ദൈവവചനധ്യാനത്തിലൂടെ കൂടുതല്‍ ഭാഗ്യപ്പെട്ടവരും ദൈവത്തിന്റെ പരിത്രാണ പദ്ധതിയില്‍ സഹകാരികളും ആയി സ്വര്‍ഗ്ഗരാജ്യം അനുഭവിക്കുന്നവരാകണം.
ദൈവവചനം കേട്ട് പാലിച്ച് നിത്യകന്യകയായവള്‍
”കര്‍ത്താവ് അരുളിചെയ്തവ പൂര്‍ത്തീകരിക്കപ്പെടുമെന്ന് വിശ്വസിച്ചവള്‍ അനുഗൃഹീതയാകുന്നു” എന്ന തിരുവചനത്തെ മറിയത്തിന്റെ നിത്യ കന്യകാത്വവുമായി ബന്ധപ്പെടുത്തിയാണ് അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസും അത്തനാസ്യോസും മറ്റും വ്യാഖ്യാനിക്കുന്നത്. അതായത് ദൈവത്തിലുള്ള വിശ്വാസത്തിന്റെ കലര്‍പ്പില്ലായ്മയാണ് നിത്യകന്യാത്വത്തിന്റെ ചൈതന്യം. ഈ നിത്യകന്യാത്വം മാതൃഭക്തിയുടെ കാര്യത്തിലും പ്രസക്തമാണ്. ദൈവവചനത്തിന് മുഷ്യസ്വഭാവം നല്‍കുകയും മനുഷ്യപുത്രന്റെ അമ്മയായി തീരുകയും ചെയ്ത മര്‍ത്തമറിയം നിത്യകന്യകയായി തീര്‍ന്നതുപോലെ ഈശോയില്‍ വിശ്വസിക്കുന്നവര്‍ തങ്ങളുടെ വിശ്വാസ പരിശുദ്ധി കാത്തു സക്ഷിക്കുമ്പോഴാണ്, മാതൃഭക്തിയുടെ ഫലം സ്വര്‍ഗ്ഗീയാനുഭവത്തില്‍ എത്തിച്ചേരുന്നത്. തന്റെ ഏകജാതനില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ അവര്‍ക്കു നിത്യജീവന്‍ ഉണ്ടാകേണ്ടതിനാണല്ലോ അവന്‍ നിത്യകന്യകയില്‍ നിന്ന് ജന്മമെടുത്തത്. ഈ നിത്യജീവനായിരിക്കണം മരിയഭക്തര്‍ ലക്ഷ്യമാക്കേണ്ട ഉദിഷ്ടകാര്യം.
സമാപനം
മാതൃഭക്തിക്ക് ദൈവവചനവുമായുള്ള ബന്ധം പൗരസ്ത്യ സഭകളില്‍ വളരെ വ്യക്തമാണ്. പൗരസ്ത്യ സഭകളില്‍ മരിയഭക്തി നിലകൊള്ളുന്നത് സഭയുടെ ദൈവാരാധനക്രമത്തിന് അനുസൃതമായിട്ടാണ്. കാരണം, ദൈവാരാധനയിലൂടെയാണു ദൈവവചനം കേട്ട് പാലിക്കേണ്ടത്. എല്ലാ ബുധനാഴ്ചകളിലെയും യാമപ്രാര്‍ത്ഥനകളില്‍ മരിയ രഹസ്യങ്ങളാണ് പൗരസ്ത്യര്‍ ധ്യാനവിഷയമാക്കുന്നത്. ആണ്ടുവട്ടം മുഴുവനിലും ആരാധനക്രമപാരമ്പര്യമനുസരിച്ച് ഇരുപത്തിയഞ്ചു നോമ്പ്, പതിനഞ്ചു നോമ്പ്, എട്ടു നോമ്പ്, മുന്നു നോമ്പ് തുടങ്ങിയ മാതൃഭക്തികളും പൗര്യസ്ത്യര്‍ പാലിക്കുന്നു. മാതാവിനോടുള്ള പ്രാര്‍ത്ഥനാസംഗ്രഹമായ മാതൃസ്തവങ്ങള്‍ (ദനഹാ സര്‍വ്വീസ്, എം ഓ സി, മാങ്ങാനം) എന്ന ഗ്രന്ഥം വിശ്വാസികളുടെ ഉപയോഗത്തിന് വളരെ പ്രയോജനപ്രദമാണ്. മിശിഹായുടെ പെസഹാരഹസ്യത്തിന്റെ ഏകാന്ത വൈശിഷ്ട്യം നിലനിര്‍ത്തിക്കൊണ്ടുമാത്രമാണ് മാതൃഭക്തി പൗരസ്ത്യര്‍ പുലര്‍ത്തുന്നത്. മാര്‍ത്തമറിയത്തെപ്പോലെ വചനപാലനം നമ്മള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയെങ്കിലേ നമ്മുടെ മെശയാനിക ജീവിതം അര്‍ത്ഥവത്താകുകയുള്ളൂ. നമ്മുടെ മാതൃഭക്തി വെറും ഉദ്ദിഷ്ടകാര്യങ്ങളെ മാത്രം ഉദ്ദേശിച്ചുള്ളതാകാതെ മാര്‍ത്തമറിയത്തെപ്പോലെ ദൈവഹിതം തേടാനും അതു ജീവിതത്തില്‍ അനുവര്‍ത്തിക്കാനുമുള്ള പരിശ്രമമായി മാറണം. ദൈവപരിപാലനവഴി ദൈവമഹത്ത്വീകരണവും മാനവപവിത്രീകരണവും തേടണം. അപ്പോള്‍ ഈ എട്ടുനോമ്പാഘോഷവും മരിയഭക്തിയുടെ ഇതര പ്രകടനങ്ങളും നമ്മുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായി മാറും.