ദോറയില്‍ നിന്നും പഞ്ചാബ് പോലീസ് പിടിച്ചെടുത്ത 9.66 കോടിരൂപയുടെ രേഖകള്‍ ഫാ. ആന്റണി മാടശ്ശേരി ആദായനികുതിവകുപ്പിനു കൈമാറി. രേഖകള്‍ വിശദമായി പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് ലുധിയാന ആദായനികുതിവകുപ്പ് അധികൃതര്‍ അറിയിച്ചു.

പോലീസ് 6.65 കോടി രൂപ തട്ടിയെടുത്തെന്ന ഫാ. ആന്റണിയുടെ പരാതിയില്‍ പഞ്ചാബ് ഡി.ജി.പി. ദിനകര്‍ ഗുപ്തയുടെ ഉത്തരവുപ്രകാരം ചണ്ഡീഗഢ് ഐ.ജി.യുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. പിടിച്ചെടുത്ത പണത്തിന്റെ കണക്കിനെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും തര്‍ക്കം നിലനില്‍ക്കുകയാണ്. പര്‍താപുരയിലെ തന്റെ വസതിയില്‍നിന്ന് 16.65 കോടി രൂപ പിടിച്ചെടുത്തെന്നാണ് ഫാ. ആന്റണിയുടെ വാദം. എന്നാല്‍, ജലന്ധര്‍-അംബാല ഹൈവേയിലെ ദോറയില്‍വെച്ച്‌ മൂന്നു വാഹനങ്ങളില്‍നിന്നായി 9.66 കോടി രൂപ മാത്രമാണ് പിടികൂടിയതെന്നാണ് ഖന്ന പോലീസ് പറയുന്നത് അതെ സമയം ഐ.ജി.യുടെ അന്വേഷണറിപ്പോര്‍ട്ട് പുറത്തുവന്നാലേ ഇക്കാര്യത്തില്‍ തീരുമാനമാവൂ.