കേരളത്തിലുണ്ടായ പ്രളയം മനുഷ്യനിര്‍മിതമാണെന്ന പ്രതിപക്ഷത്തിന്റെയുൾപ്പടെയുള്ള ആരോപണങ്ങൾക്ക് ബലമേകി അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട്. പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായെന്ന് അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷല്‍ അന്വേഷണം നടത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ റിപ്പോര്‍ട്ടിനോട് പ്രതികരിക്കാന്‍ വൈദ്യുത മന്ത്രി എംഎം മണി ഇതുവരെ തയാറായിട്ടില്ല. റിപ്പോര്‍ട്ടിനെ പറ്റി ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഇതിനേപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാന്‍ സാധിക്കില്ലെന്നും, പിന്നീട് ഇതേ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ ഇറങ്ങി പോകാന്‍ പറയുകയുമാണ്. മന്ത്രി ചെയ്തത്.
കേരളത്തില്‍ പെയ്ത മഴയുടെ അളവ് തിരിച്ചറിയാന്‍ സംസ്ഥാനത്തെ സംവിധാനങ്ങള്‍ക്കും വിദഗ്ധർക്കും സാധിച്ചില്ല. ഡാമുകളിലെ ജലനിരപ്പ് തുടര്‍ച്ചയായി നിരീക്ഷിച്ച് അതെപ്പോള്‍ തുറക്കണം എന്ന കാര്യത്തില്‍ മുന്നറിയിപ്പ് പുറപ്പെടുവിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
ദേശീയ കാലാവസ്ഥാ നിരീക്ഷകേന്ദ്രത്തില്‍ നിന്നടക്കം പലതരം മുന്നറിയിപ്പുകള്‍ വന്നിരുന്നു. എന്നാൽ, ഇതൊന്നും പരിഗണിക്കുകയോ മുൻകരുതലുകൾ സ്വീകരിക്കുകയോ ചെയ്തില്ലെന്നും ഓറഞ്ച്, റെഡ് അലർട്ടുകൾ നൽകിയില്ലെന്നും ഇതെല്ലാം മഹാപ്രളയത്തിന് കാരണമായെന്നുമാണ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
കേരളത്തിലെ ഒരു ജഡ്ജി അധ്യക്ഷനായ സമിതി രൂപീകരിച്ച് ജുഡീഷല്‍ അന്വേഷണം നടത്തണമെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ഈ സമിതിയില്‍ കാലാവസ്ഥാ വിദഗ്ധരും ഡാം മാനേജ്മെന്റ് വിദഗ്ധരും വേണമെന്നും നിർദേശമുണ്ട്. 47 പേജുകളുള്ള റിപ്പോർട്ടാണ് അമിക്കസ് ക്യൂറി കോടതിയിൽ സമർപ്പിച്ചത്.
ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട് മധ്യവേനല്‍ അവധിക്ക് പിരിയും മുന്‍പേ തന്നെ ഹൈക്കോടതി പരിഗണിച്ചേക്കും. പ്രളയം മനുഷ്യ നിർമിതമാണെന്നും ഡാം മാനേജ്മെന്റിൽ പാളിച്ചകളുണ്ടെന്നും തുടക്കം മുതൽ പ്രതിപക്ഷം ആരോപിച്ചിരുന്നു എന്നാൽ പെട്ടന്നുണ്ടായ മഴയാണ് പ്രളയത്തിന് കാരണമെന്നായിരുന്നു സർക്കാർ വാദം.