റവ. ഫാ. ആന്റണി തളികസ്ഥാനം

”നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നമ്മോടുകൂടെ ഉണ്ടായിരിക്കട്ടെ”

പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളെല്ലാം അവസാനിക്കുന്നത് ഒരു ആശംസയോടെയാണ്. ഈ ആശംസകള്‍ എല്ലാ സഭകളുടെയും കുര്‍ബാനക്രമങ്ങളില്‍ ചേര്‍ത്തിട്ടുണ്ട്. ഈശോയെ മാത്രം പരാമര്‍ശിക്കുന്ന കര്‍ത്താവ് നിങ്ങളോടുകൂടെ, മിശിഹായുടെ കൃപ നിങ്ങളോടുകൂടെ എന്നിങ്ങനെയുള്ള ആശംസകളാണ് പലപ്പോഴും കാണുന്നത്. എന്നാല്‍ സീറോ മലബാര്‍ കുര്‍ബാനയില്‍ പരി. ത്രിത്വത്തെ മുഴുവനായി പരാമര്‍ശിക്കുന്ന ”നമ്മുടെ കര്‍ത്താവീശോമിശിഹായുടെ കൃപയും…” എന്ന ആശംസയാണ് ചേര്‍ത്തിരിക്കുന്നത്. ഇത് 2 കൊറിന്തോസ് 13,13-ല്‍ ആണ് നമ്മള്‍ കാണുന്നത്.

ഈ ആശംസ സീറോ മലബാര്‍ കുര്‍ബാനയില്‍

സീറോ മലബാര്‍ കുര്‍ബാനയില്‍ ഈ ആശംസ രണ്ടുപ്രാവശ്യം ആശീര്‍വാദ രൂപത്തില്‍ ചേര്‍ത്തിരിക്കുന്നു. ഒന്നാമതായി രണ്ടാം ഗ്ഹന്തായ്ക്ക് തൊട്ടുമുമ്പ് ഭാഷണ കാനോനയുടെ ആരംഭത്തില്‍ ഇതു കാണുന്നു. ‘മിശിഹാ കര്‍ത്താവിന്‍ കൃപയും…’ എന്ന ഗീതമായി ഇത് ആലപിക്കാറുണ്ട്. രണ്ടാമത് വിഭജന ശുശ്രൂഷയുടെ അവസാനഭാഗത്ത് അനുരഞ്ജന കാറോസൂസായുടെ (നമ്മുടെ രക്ഷകന്റെ അമൂല്യമായ ശരീര രക്തങ്ങളുടെ… എന്നു തുടങ്ങുന്ന ഭാഗം) തൊട്ടു മുമ്പായിട്ട് ഇതു കാണുന്നു. എന്തുകൊണ്ട് ഈ പ്രത്യേക ഭാഗങ്ങളില്‍ ഇത് ചേര്‍ത്തിരിക്കുന്നു എന്ന അറിയണമെങ്കില്‍ നാം പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലൂടെ കടന്നുപോകണം. പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളില്‍ ഈ ആശംസകള്‍ കാണുന്നത് സമാധാന ചുംബനത്തിനു ശേഷമാണ്. ഉദാഹരണത്തിന്, 1 കൊറി. 16,20-24-ല്‍ ”നിങ്ങള്‍ വിശുദ്ധ ചുംബനത്താല്‍ പരസ്പരം അഭിവാദനം ചെയ്യുവിന്‍” എന്ന ആഹ്വാനത്തിനു ശേഷമാണ് ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ എന്ന് ആശംസിക്കുന്നത്. 2 കൊറി 13,12-13 ഭാഗത്ത് ”വിശുദ്ധ ചുംബനംകൊണ്ട് അന്യോന്യം അഭിവാദനം ചെയ്യുവിന്‍” എന്ന ആഹ്വാനത്തിനു ശേഷമാണ് ”കര്‍ത്താവീശോമിശിഹായുടെ കൃപയും…” എന്ന ആശംസ വരുന്നത്. ഇതേ രീതി തന്നെയാണ് പരി. കുര്‍ബാനയിലും അവലംബിച്ചിരിക്കുന്നത്. പുരോഹിതനും ജനങ്ങളും, ജനങ്ങള്‍ പരസ്പരവും നടത്തുന്ന സമാധാന ആശംസയ്ക്കു ശേഷമാണ് ഈ ആശംസ/ആശീര്‍വാദം ആദ്യമായി വരുന്നത്. രണ്ടാമത് അനുരഞ്ജന ശുശ്രൂഷ (ദൈവവുമായുള്ള രമ്യപ്പെടല്‍)യുടെ അവസരത്തിലാണ് ഈ ആശംസ കടന്നുവരുന്നത്. പരി. ത്രിത്വത്തിന്റെ കൃപയും സ്‌നേഹവും സഹവാസവും ഒക്കെ നമുക്കു ലഭിക്കുന്നത് നാം പരസ്പരവും ദൈവവുമായും അനുരഞ്ജനപ്പെടുകയും സമാധാനത്തില്‍ വര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് എന്ന് ഈ ആശംസ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഈ ആശംസയുടെ കാലിക പ്രസക്തി

പൗലോസ് ശ്ലീഹായുടെ എല്ലാ ലേഖനങ്ങളും ഒരു ആശംസയോടെ (അനുഗ്രഹ വാക്യത്തോടെ)യാണ് അവസാനിക്കുന്നത് എന്നു പറഞ്ഞുവല്ലോ. ഇതില്‍ 2 കൊറിന്തോസ് ലേഖനം മാത്രമാണ് ത്രിതൈ്വക ഫോര്‍മുലയോടുകൂടി അവസാനിക്കുന്നത്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ മൂന്നു ദൈവിക വ്യക്തികളെയും ഒരേ വാക്യത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് തിരുവചനത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ്. സുവിശേഷങ്ങളില്‍ ഈശോയുടെ മാമ്മോദീസ (ദനഹാ)യില്‍ മൂന്നു വ്യക്തികളുടെയും സാന്നിധ്യം നമുക്ക് കാണാന്‍ സാധിക്കും. യോഹന്നാന്റെ സുവിശേഷത്തില്‍ ഈ മൂന്നു വ്യക്തികളെയുംകുറിച്ച് ആഴമായ പ്രബോധനം നമുക്കു ലഭിക്കുന്നുണ്ട്. ഈശോ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് നല്‍കുന്ന പ്രേഷിത കല്‍പനയില്‍ പരി. ത്രിത്വത്തെ പ്രതിപാദിക്കുന്നുണ്ട്. ഇവയ്ക്ക് പുറമെയാണ് പൗലോസ് ശ്ലീഹാ 2 കൊറിന്തോസ് ലേഖനത്തില്‍ പരി. ത്രിത്വത്തെ പരാമര്‍ശിച്ച് ആശംസ നല്‍കുന്നത്. പരി. ത്രിത്വത്തിലുള്ള വിശ്വാസം കര്‍ത്താവിലൂടെ വെളിപ്പെടുത്തപ്പെട്ടതും, ശ്ലീഹന്മാരും ആദിമസഭയും അടിയുറച്ച ബോധ്യത്തോടെ പിന്‍തുടര്‍ന്നു പോന്നിരുന്നതുമാണ്. ത്രിതൈ്വക വിശ്വാസം പില്‍ക്കാലത്തുള്ള സഭയുടെ കണ്ടുപിടുത്തമാണ് എന്ന രീതിയില്‍ യഹോവാ സാക്ഷികളും ഇസ്ലാമിക തീവ്രവാദികളും നവമാധ്യമങ്ങളിലൂടെ ക്രൈസ്തവരെ തെറ്റിദ്ധരിപ്പിക്കാനുള്ള വ്യാപകമായ ശ്രമങ്ങള്‍ ഇക്കാലത്ത് നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ പൗലോസ് ശ്ലീഹായുടെ ഈ ആശംസ വളരെ കാലിക പ്രസക്തമാണ്. ഇതു പരി. കുര്‍ബാനയില്‍ നിരന്തരം ശ്രവിക്കുന്നത് വിശ്വാസികള്‍ക്ക് ത്രിതൈ്വക ദൈവത്തിലുള്ള വിശ്വാസം ശ്ലൈഹിക പാരമ്പര്യമാണെന്നും തിരുവചനത്തില്‍ അധിഷ്ഠിതമാണെന്നും ഉള്ള ബോധ്യം ഉളവാകാന്‍ സഹായകമാണ്.

ഈ ആശംസയുടെ ക്രമം

ത്രിതൈ്വക ആശീര്‍വാദങ്ങളും ആശംസകളും സാധാരണ ആരംഭിക്കുന്നത് പിതാവിനെ പരാമര്‍ശിച്ചുകൊണ്ടാണ്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നതാണല്ലോ പരി. ത്രിത്വത്തിന്റെ സാധാരണ ക്രമം. അതുകൊണ്ടു തന്നെ അന്ത്യോക്യന്‍ (മലങ്കര) ആരാധനക്രമം പൗലോസ് ശ്ലീഹായുടെ ഈ ആശംസയില്‍ ”പിതാവായ ദൈവത്തിന്റെ സ്‌നേഹവും കര്‍ത്താവും പുത്രനുമായവന്റെ കൃപയും പരിശുദ്ധാത്മാവിന്റെ സഹവാസവും” എന്ന രീതിയിലാണ് ഉപയോഗിക്കുന്നത്. എന്നാല്‍ സീറോ മലബാര്‍ കുര്‍ബാനക്രമത്തില്‍ 2 കൊറി 13,13-ല്‍ കാണുന്ന അതേ ക്രമത്തില്‍ തന്നെ ഉപയോഗിച്ചിരിക്കുന്നു.
എന്തുകൊണ്ടാണ് സാധാരണ ക്രമത്തില്‍നിന്നു വിഭിന്നമായി പൗലോസ് ശ്ലീഹാ ഈശോമിശിഹായെ ഇവിടെ ആദ്യം കൊണ്ടുവന്നത്? ഇതു മനസ്സിലാക്കണമെങ്കില്‍ കൃപ എന്ന പദത്തോടുള്ള പൗലോസ് ശ്ലീഹായുടെ സ്‌നേഹം മനസ്സിലാക്കണം. ബൈബിള്‍ പരിശോധിച്ചാല്‍ ഇതു വളരെ വ്യക്തമാകും. പഴയ നിയമത്തിലെ 46 പുസ്തകങ്ങളിലും കൂടി 68 പ്രാവശ്യവും നാല് സുവിശേഷങ്ങളിലും കൂടി 13 പ്രാവശ്യവും മാത്രം കാണുന്ന ‘കൃപ’ എന്ന വാക്ക് മുഴുവന്‍ സുവിശേഷങ്ങളുടെയും പകുതിമാത്രം വരുന്ന പൗലോസ് ശ്ലീഹായുടെ മുഴുവന്‍ ലേഖനങ്ങളിലുമായി 144 പ്രാവശ്യമാണ് കാണുന്നത്. ‘കൃപ’ എന്ന വാക്കിനോടുള്ള സ്‌നേഹം പൗലോസ് ശ്ലീഹായ്ക്ക് ജീവിതാനുഭവത്തില്‍ നിന്ന് ഉണ്ടായതാണ്. അര്‍ഹതയില്ലാത്ത മനുഷ്യന് ദൈവം സൗജന്യമായി നല്‍കുന്ന ആനുകുല്യമാണ് ‘കൃപ’. താന്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന പാപിയായിരുന്നിട്ടും മിശിഹാ തനിക്കു കൃപ നല്‍കി തന്നെ രക്ഷിച്ചു എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. ”അറിവില്ലാത്ത അവിശ്വാസിയായിട്ടാണ് ഞാന്‍ പ്രവര്‍ത്തിച്ചത്. കര്‍ത്താവിന്റെ കൃപ ഈശോമിശിഹായിലുള്ള വിശ്വാസത്തോടും സ്‌നേഹത്തോടുമൊപ്പം എന്നിലേയ്ക്കു കവിഞ്ഞൊഴുകി” (1 തിമോ 1,13-14). ”പാപികളില്‍ ഒന്നാമനാണ് ഞാന്‍ എങ്കിലും എനിക്കു കരുണലഭിച്ചു”(1 തിമോ 1,16). ഈ പ്രസ്താവനകളില്‍ അദ്ദേഹത്തിന് മിശിഹായുടെ കൃപയോടുള്ള സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും ആഴം വ്യക്തമാകും.

‘കൃപ’യോടുള്ള ഈ ബന്ധംമൂലം പൗലോസ് ശ്ലീഹായുടെ മിക്ക ആശംസകളിലും ഈ പദം കടന്നുവരുന്നുണ്ട്. പല ആശംസകളും കര്‍ത്താവായ ഈശോമിശിഹായുടെ കൃപ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ (ചിലപ്പോള്‍ സമാന പദങ്ങളും ഉപയോഗിക്കുന്നു) എന്നു പറഞ്ഞു നിര്‍ത്തുകയാണ് പതിവ്. എന്നാല്‍ 2 കൊറി 13,13-ലെ ആശംസയില്‍ മാത്രം അതിനോടൊപ്പം പിതാവിനെയും പരിശുദ്ധാത്മാവിനെയും കൂടി ചേര്‍ക്കുകയാണ് ചെയ്യുന്നത്. ഇപ്രകാരം പൗലോസ് ശ്ലീഹാ തന്റെ സ്ഥിരമായ ആശംസയോടൊപ്പം കൂട്ടി ചേര്‍ക്കല്‍ നടത്തുന്നതുകൊണ്ടാണ് ഇവിടെ ത്രിതൈ്വക ആശീര്‍വാദമായിട്ടും ഈശോമിശിഹായെ ആദ്യം പ്രതിപാദിക്കുന്നത് എന്നാണ് പണ്ഡിതരുടെ അഭിപ്രായം.