ദുഖവെള്ളിയാഴ്ച്ച ദേവലായങ്ങളില്‍ നടത്തുന്ന സോ്ത്രകാഴ്ച്ച ഏല്ലാ വഷവും വിനിയോഗിക്കുന്നതു പോലെ തന്നെ ഇത്തവണയും വിശുദ്ധനാട്ടിലെയും മിഡില്‍ ഈസ്റ്റ് ക്രിസ്ത്യാനികളുടെയും അതിജീവനത്തിനുമായി നല്‍കാന്‍ വത്തിക്കാന്‍ ആവശ്യപ്പെട്ടു. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന എല്ലാ ക്രൈസ്തവരുടേയും അകമഴിഞ്ഞ സഹായം ഇതിനായി ആവശ്യമുണ്ടെന്ന് മാര്‍ച്ച് 28ന് വത്തിക്കാന്‍ പ്രസ് ഓഫീസ് പുറത്തിറക്കിയ വാര്‍ഷിക അഭ്യര്‍ത്ഥനയിലാണ് രേഖപ്പെടുത്തി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ദുഖവെള്ളിയാഴ്ച്ച നടത്തപ്പെടുന്ന സ്തോത്രക്കാഴ്ച മിഡില്‍ ഈസ്റ്റിനു വേണ്ടിയാണു സഭ നീക്കിവെക്കുന്നത്.

ഇത് സംബന്ധിച്ച് ലോകമെങ്ങുമുള്ള ബിഷപ്പുമാര്‍ക്ക് പൗരസ്ത്യ സഭകള്‍ക്ക് വേണ്ടിയുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്‍ഡ്രി കത്തയച്ചു. തീവ്രവാദി ആക്രമണം, ആഭ്യന്തര യുദ്ധം ഇവ മൂലം വിദേശരാജ്യങ്ങളിലും അഭയാര്‍ത്ഥി ക്യാമ്പുകളിലും കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അഭയാര്‍ത്ഥികളായി കഴിയുന്നവര്‍ക്കും സഹായം ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ സാന്‍ഡ്രി അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം ശേഖരിക്കുന്ന തുകയുടെ മേല്‍നോട്ടം വഹിക്കുന്നത് ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡി ഓഫ് ദ ഹോളി ലാന്റ് എന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസ സമൂഹത്തിനും പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷനുമാണ്. വിശുദ്ധനാട്, സൈപ്രെസ്, സിറിയ, ലബനന്‍, ഈജിപ്ത്, എത്തിയോപ്യ, എറിട്രിയ, തുര്‍ക്കി, ഇറാന്‍, ഇറാഖ് എന്നീ പ്രദേശങ്ങളില്‍ പിരിഞ്ഞ് കിട്ടിയ തുക ഉപയോഗിച്ച് നടത്തുന്ന എല്ലാ പ്രൊജക്ടുകള്‍ക്കും പൗരസ്ത്യ സഭകള്‍ക്കായുള്ള കോണ്‍ഗ്രിഗേഷന്‍ നേതൃത്വം വഹിക്കും. കൂടാതെ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കുന്നതെന്നും ഇവര്‍ നോക്കിക്കാണും.
യേശുക്രിസ്തുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും അവിടെ താമസിക്കുന്ന കത്തോലിക്കര്‍, പ്രവര്‍ത്തിച്ചു വരുന്ന സ്‌കൂളുകള്‍, ചാരിറ്റി സ്ഥാപനങ്ങള്‍, വൈദികര്‍ സന്യാസികള്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനങ്ങള്‍ ഇവയുടെയല്ലാം ചുമതലയാണ് ഫ്രാന്‍സിസ്‌കന്‍ കസ്റ്റഡിക്കുള്ളത്. ഇവരുടെയെല്ലാം ക്ഷേമത്തിനാണ് ഈ വര്‍ഷത്തെ ദു:ഖവെള്ളിയിലെ സ്തോത്രക്കാഴ്ച വിനിയോഗിക്കുക.