സീറോമലബാര്‍ സഭ ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ മാര്‍ഗരേഖ പുറത്തിറക്കി. സീറോമലബാര്‍ സഭയുടെ ദൈവവിളിക്കമ്മീഷനാണ് പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. ദൈവവിളിയേക്കുറിച്ചുള്ള സഭാദര്‍ശനങ്ങള്‍, ദൗത്യം, വൈദീക, സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍, ദൈവവിളി പ്രോത്സാഹിപ്പിക്കുന്നതില്‍ മാതാപിതാക്കള്‍, ഇടവക വികാരി ഇടവകയലെ സന്ന്യസ്തര്‍, വൊക്കേഷന്‍ ഡയറക്ടര്‍മാര്‍/ പ്രമോട്ടര്‍മാര്‍, മെത്രാന്‍മാര്‍ എന്നിവരുടെ ചുമതലകള്‍ എന്നിവ മാര്‍ഗരേഖ വ്യക്തമാക്കുന്നു. രൂപത, സന്യസ്ത സമൂഹതലങ്ങളില്‍ വൊക്കേഷന്‍ ബ്യൂറോകള്‍ രൂപികരിക്കേണ്ടതിലും മാര്‍ഗരേഖ വെളിച്ചം വീശുന്നുണ്ട്. സഭയിലെ വിശ്വാസി സമൂഹത്തിനു മുഴുവന്‍ ദൈവവിളി പ്രോത്സാഹനത്തില്‍ കൂട്ടുത്തരവാദിത്വത്തോടെ പങ്കുവഹിക്കാനുണ്ടെന്നും മാര്‍ഗരേഖ ഓര്‍മിപ്പിക്കുന്നു. സഭയുടെ പൊതുവായ ആവശ്യമെന്ന നിലയിലെ ദൈവവിളി സമ്പന്ധമായ പ്രവര്‍ത്തനങ്ങളെ വിശാലമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നു മാര്‍ഗരേഖ പറയുന്നു. സഭ മുഴുവന്റെയും ശുശ്രൂഷകള്‍ കണക്കിലെടുത്താവണം ദൈവവിളി പ്രോത്സാഹിപ്പിക്കേണ്ടത്. രൂപതയുടേയോ സന്ന്യസ്ത സമൂഹത്തിന്റേയോ ഭാഗമായി വൈദീക, സന്ന്യസ്ത സമര്‍പ്പിത പരിശീലനം നടത്താനുള്ള പരിശീലനാര്‍ത്ഥികളുടെ താത്പര്യവും സ്വാതന്ത്ര്യവും മാനിക്കപ്പെടേണം. ഏതെങ്കിലും രൂപതയിലോ സന്ന്യാസ സൂഹത്തിലോ ചേരാനാഗ്രഹിക്കുന്നവരെ മറ്റു രൂപതയിലേക്കോ സന്ന്യാസ സമൂഹത്തിലോ ചേരുന്നതിന് നിര്‍ബന്ധിക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കരുത്. രൂപതയിലെ വൈദീകരുടേയും സന്ന്യസ്തരുടേയും അല്മായരുടേയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് വൊക്കേഷന്‍ ബ്യൂറോകള്‍ രൂപീകരിക്കേണ്ടത്. ഇടവകകളില്‍ വൊക്കേഷന്‍ ടീം രൂപികരിക്കുന്നതിനും നിര്‍ദ്ദേശം ഉണ്ട്.

സിജോ പൈനാടത്ത്