ജിന്‍സ് നല്ലേപ്പറമ്പന്‍
അടുത്തിടയായി ഒന്നിനു പിറകേ ഒന്നായി വിശ്വാസങ്ങളും ആചാരങ്ങളും തെരുവിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും മാധ്യമവിചാരണയ്ക്ക് ഇരയാക്കപ്പെടുകയും ചെയ്യുന്ന പ്രത്യേക സാഹചര്യമാണ് കേരളത്തില്‍ ഉള്ളത്. കുമ്പസാരത്തിനും പൗരോഹിത്യത്തിനും എതിരേ ആരംഭിച്ച് സന്ന്യാസത്തില്‍ വിപ്ലവം കൊളുത്തി ശബരിമലയില്‍ എത്തിനില്‍ക്കുന്നു വിശ്വാസത്തിനെതിരായ ഈ പടപ്പുറപ്പാട്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നിരീശ്വര പ്രസ്ഥാനങ്ങളും, തീവ്ര ഇടതുപക്ഷ സംഘടനകളും, ഇസ്ലാമിക തീവ്രവാദികളും നവോത്ഥാനത്തിന്റെ മുഖം മൂടിയണിഞ്ഞ് വിശ്വാസത്തിനെതിരായ അക്രമങ്ങള്‍ക്ക് തുടക്കമിടുകയോ, പിന്തുണകൊടുക്കുകയോ, മുതലെടുപ്പു നടത്തുകയോ ചെയ്യുന്നത് കാണാം. ‘മതം ഉപേക്ഷിക്കൂ, മനുഷ്യനാകൂ’ കാമ്പയിന്‍ മുതല്‍ ‘ആര്‍പ്പോ ആര്‍ത്തവം’ കാമ്പയിന്‍ വരെയുള്ള ‘നവോത്ഥാന’ പരിപാടികള്‍ നിരീശ്വരവാദ, തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ വിശ്വാസികള്‍ക്ക് എതിരായി നടത്തുന്ന പോരാട്ടത്തിന്റെ ഭാഗങ്ങളാണ്. കന്യാസ്ത്രീ സമരത്തിനു പിന്തുണയുമായി വന്ന തട്ടമിട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ മുതല്‍ ‘സ്ത്രീശാക്തീകരണത്തിനു’ വേണ്ടി നടത്തപ്പെട്ട സര്‍ക്കാര്‍ സ്‌പോണ്‍സേഡ് വനിതാമതിലില്‍ പര്‍ദയും മുഖാവരണവും ധരിച്ച് കണ്ണുകള്‍ മാത്രം പുറത്തുകാട്ടി ‘ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കി’ക്ക് എതിരായി പ്ലക്കാര്‍ഡുകളുമായി നില്‍ക്കുന്ന സ്ത്രീകള്‍ വരെ ഇസ്ലാമിക തീവ്രവാദം ഇത്തരം സംഭവങ്ങളെ മുതലെടുക്കുന്നതിന് ഉദാഹരണമാണ്. നവോത്ഥാനത്തിന്റെ അപ്പസ്‌തോലന്മാരായി സ്വയം വിശേഷിപ്പിക്കുന്ന നിരീശ്വരവാദികള്‍ ഇസ്ലാമിലെ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് നിശബ്ദരായിരിക്കുന്നുവെന്നത് തീവ്ര ഇടതുപക്ഷവും തീവ്ര ഇസ്ലാമും തമ്മിലുള്ള അന്തര്‍ധാര ശക്തമാണെന്നതിനു തെളിവാണ്.
വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള ആശയപരമായ വാദപ്രതിവാദങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ ഉണ്ടാവുക തന്നെ ചെയ്യും. പരസ്പരം വിമര്‍ശിക്കാനും ഇരുകൂട്ടര്‍ക്കും അവകാശമുണ്ട്. എന്നാല്‍ അവഹേളിക്കാനും അടിച്ചമര്‍ത്താനും ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല. അവിശ്വാസികള്‍ക്ക് വിശ്വസിക്കാതിരിക്കാന്‍ അവകാശമുള്ളതുപോലെ വിശ്വാസികള്‍ക്ക് വിശ്വസിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ട്. അവിശ്വാസികള്‍ എങ്ങനെ ജീവിക്കണമെന്നോ അവരുടെ ‘അവിശ്വാസ ജീവിതം എങ്ങനെ ആയിരിക്കണമെന്നോ വിശ്വാസികള്‍ തീരുമീനിക്കാറില്ല. എന്നാല്‍ വിശ്വാസികളുടെ ‘വിശ്വാസജീവിതം’ എങ്ങനെയായിരിക്കണമെന്നും അവരുടെ ആചാരങ്ങള്‍ എങ്ങനെയായിരിക്കണമെന്നും തീരുമാനിക്കാന്‍ തങ്ങള്‍ക്കും കൂടി അവകാശം ഉണ്ട് എന്നതാണ് അവിശ്വാസികളുടെ നിലപാട്. പുരോഹിതരുടെ അടുക്കല്‍ സ്ത്രീകള്‍ കുമ്പസാരിക്കാന്‍ പോകരുതെന്നും, സ്ത്രീകളെ സ്ത്രീകള്‍ കുമ്പസാരിപ്പിക്കട്ടെ എന്നും മുദ്രാവാക്യം ഉയര്‍ത്തിയവര്‍ തന്നെയാണ് സ്ത്രീ കയറിയാല്‍ അയ്യപ്പന്റെ ബ്രഹ്മചര്യം നശിക്കുമോ എന്നു ചോദ്യം ഉയര്‍ത്തുന്നതും, ഇരുട്ടിന്റെ മറവില്‍ സ്ത്രീകളെ മലകയറ്റി സായൂജ്യമടയുന്നതും. ആചാരങ്ങളെ അനാചാരങ്ങള്‍ എന്നു മുദ്രകുത്തിക്കൊണ്ടും, വിശ്വാസങ്ങളെ അശാസ്ത്രീയമായി ചിത്രീകരിച്ചുകൊണ്ടും വിശ്വാസവിരുദ്ധമായ ഒരു ചിന്താഗതി സമൂഹത്തില്‍ പ്രബലമാക്കാനാണ് ചില ഗൂഢശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യനാകാന്‍ മതമുപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുന്നവര്‍ കേരളത്തിന്റെ നവോത്ഥാനം മതരഹിതം ആയിരുന്നില്ലെന്നു മനഃപൂര്‍വ്വം മറക്കുന്നു. ജാതിമതവ്യത്യാസമില്ലാതെ ഏവര്‍ക്കും വിദ്യാഭ്യാസം നല്‍കിക്കൊണ്ട് നവോത്ഥാനത്തിനു തുടക്കം കുറിച്ചത് ക്രൈസ്തവ സമൂഹമാണ്. തന്നെപ്പോലെ തന്നെ അയല്‍ക്കാരനെയും സ്‌നേഹിക്കണമെന്ന തങ്ങളുടെ വിശ്വാസം ക്രൈസ്തവസമൂഹം പ്രായോഗിക ജീവിതത്തിലേയ്ക്കു കൊണ്ടുവന്നപ്പോഴാണ് ജാതിവ്യവസ്ഥയിലെ ഉച്ചനീചത്വങ്ങളുടെ ഫലമായി മൃഗത്തിന്റെ വിലപോലുമില്ലാതിരുന്നവര്‍ക്കും മനുഷ്യാവകാശങ്ങള്‍ സിദ്ധമായത്. വിവിധ ജാതികളില്‍ നിന്ന് ഉയര്‍ന്നുവന്ന സാമൂഹ്യപരിഷ്‌കര്‍ത്താക്കളാണ് ഹിന്ദുസമൂഹത്തിലും അനാചാരങ്ങള്‍ക്ക് അന്ത്യം കുറിച്ചത്. താഴ്ന്ന ജാതികളില്‍ നിന്നും ആദ്ധ്യാത്മികാചാര്യന്മാര്‍ ഉയര്‍ന്നുവരാന്‍ സാഹചര്യം ഒരുങ്ങിയത് ക്രൈസ്തവ മിഷനറിമാരുടെ പ്രവര്‍ത്തനഫലമായി ആയിരുന്നുവെന്നതും ചരിത്രത്താളുകളിലെ നിഷേധിക്കാനാവാത്ത സത്യമാണ്.
എന്നാല്‍ നവോത്ഥാന ചരിത്രത്തില്‍ നിന്നും ക്രൈസ്തവ സമൂഹത്തിന്റെ സംഭാവന തമസ്‌കരിക്കുവാനും നവോത്ഥാനത്തിന്റെ കീര്‍ത്തി മുഴുവന്‍ ചില പ്രത്യേക ജാതി നേതാക്കള്‍ക്ക് നല്‍കുന്നതിനും ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ട്. സഭയുടെ നന്മകളെ അവഗണിക്കുന്നു എന്നു മാത്രമല്ല, സഭാംഗങ്ങള്‍ക്കുണ്ടാകുന്ന ഒറ്റപ്പെട്ട വീഴ്ചകളെ പര്‍വ്വതീകരിച്ചു കാണിച്ചുകൊണ്ട് സഭയെ അവഹേളിതയാക്കാനുള്ള അപകടകരമായ നീക്കങ്ങളും ചില ഗൂഢകേന്ദ്രങ്ങളില്‍നിന്ന് ഉണ്ടാകുന്നുണ്ട്. അമ്മ നിന്നെ വഴക്കു പറയുന്നത് സ്‌നേഹമില്ലാഞ്ഞിട്ടാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു കബളിപ്പിച്ചുകൊണ്ട് ആട്ടിന്‍കുട്ടിയെ പുറത്തിറക്കി കൊന്നുതിന്നാന്‍ കൊതിപൂണ്ട് ശ്രമിക്കുന്ന മുത്തശ്ശിക്കഥയിലെ കുറുക്കനെപ്പോലെ സഭയും സഭാധികാരികളും മോശമാണെന്നു വിളിച്ചുപറഞ്ഞുകൊണ്ട് കുഞ്ഞാടുകളെ കുരുക്കിലാക്കാന്‍ തന്ത്രമൊരുക്കുന്ന സഭാവിരുദ്ധരെ നാം തിരിച്ചറിയണം. വഴിതെറ്റിയ കന്യാസ്ത്രീകളെയും വീണുപോയ വൈദികരെയുമൊക്കെ അവര്‍ അതിനു കരുവാക്കുന്നുമുണ്ട്. സായിപ്പിന്റെ വേഷമായ കോട്ടും സ്യൂട്ടും ധരിച്ച് വാര്‍ത്ത വായിക്കുന്ന അവതാരകന്‍ കന്യാസത്രീകളുടെ വേഷത്തെ പുച്ഛിക്കുകയും കന്യാസ്ത്രീ ചുരിദാര്‍ ഇട്ടാലെന്ത് എന്ന് ചോദ്യമുയര്‍ത്തുകയും ചെയ്യുന്നതിലെ പരിഹാസ്യത തിരിച്ചറിയാന്‍ സാധിക്കണം. നിര്‍ഭാഗ്യവശാല്‍ ഒട്ടേറെപ്പേര്‍ സഭാവിരുദ്ധരുടെ കുതന്ത്രങ്ങളില്‍പ്പെട്ടു തെറ്റിദ്ധരിപ്പിക്കപ്പെടുന്നുണ്ട്. അത്തരക്കാരുടെ തെറ്റിദ്ധാരണകള്‍ അകറ്റി അവരെ സഭയുടെ നല്ല സന്താനങ്ങളാക്കുവാന്‍ സഭാ സ്‌നേഹികള്‍ മൗനം വെടിയണം. സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ സഭയ്ക്കുവേണ്ടി ശബ്ദമുയര്‍ത്തുവാന്‍ മടികാണിച്ചുകൂടാ. എഴുതാന്‍ അറിയുന്നവരൊക്കെ എഴുതുകയും, പറയാന്‍ അറിയുന്നവരോക്കെ പറയുകയും ചെയ്യണം. ലഭിക്കുന്ന വേദികളില്‍ സഭയുടെ നാവാകണം സഭാതനയര്‍. തെമ്മാടികളുടെ ആക്രോശങ്ങളല്ല, മാന്യന്മാരുടെ നിശബ്ദതയാണ് എവിടെയും അനീതിക്കും അക്രമങ്ങള്‍ക്കും കാരണമായിട്ടുള്ളത് എന്ന് നെപ്പോളിയന്റെ വാക്കുകള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു (‘The world suffers a lot, not because the violence of bad people, but because of the silence of the good people’).
നവോത്ഥാന നായകരായി ചമഞ്ഞ് മതവിശ്വാസങ്ങള്‍ക്കെതിരേ കലാപമുയര്‍ത്തുന്ന ഇപ്പോഴത്തെ നിരീശ്വരവാദികളുടെയും തീവ്രവാദികളുടെയും അജണ്ട മതത്തെ നന്നാക്കല്‍ അല്ല നശിപ്പിക്കലാണെന്ന് നാം തിരിച്ചറിയണം. മുറിവേറ്റ വിശ്വാസികളുടെ വികാരത്തെ കലാപമാക്കി മാറ്റി രാഷ്ട്രീയനേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവരെയും നാം കരുതിയിരിക്കണം. ഭൂരിപക്ഷമായ ദൈവവിശ്വാസികളെ പ്രകോപിപ്പിച്ച് കലാപം സൃഷ്ടിക്കാനും അതില്‍നിന്ന് നേട്ടം കൊയ്യാനുമുള്ള ചിലരുടെ വക്രബുദ്ധിക്കനുസരിച്ച് ചരിക്കുന്ന പാവകളായി നാം മാറരുത്.
സത്യവിശ്വാസത്തെക്കുറിച്ചു പഠിച്ചും, പുതു തലമുറയെ പഠിപ്പിച്ചും, വാര്‍ത്തകളില്‍ നിന്ന് നെല്ലും പതിരും വേര്‍തിരിച്ച് സത്യം അറിഞ്ഞും മാത്രമേ നമ്മുടെ വിശ്വാസം സംരക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. സഭയുടെ ഞെരുക്കത്തിന്റെ നാളുകളെ വിശ്വാസത്തിലും പ്രാര്‍ത്ഥനയിലും ഒരുമിച്ചുനിന്നുകൊണ്ട് നമുക്ക് അതിജീവിക്കാം.