റവ. ഡോ. തോമസ് പാടിയത്ത്

വഹേളനങ്ങളുടെയും അധിക്ഷേപങ്ങളുടെയും നടുവിലും വേദനകളെയും മുറിവുകളെയും തന്റെ മണവാളന്റെ കുരിശിനോട് ചേര്‍ത്തുവച്ച് സുവിശേഷത്തിനു കര്‍മ്മസാക്ഷ്യം വഹിക്കുന്ന സഭയെ പരിചയപ്പെടുത്തുകയാണ് ”സേവനനിരതയായ സഭ” എന്ന പുസ്തകം. ദൈവത്തിന്റെ ഉപരിമഹത്ത്വത്തിനും മനുഷ്യരുടെ രക്ഷയ്ക്കുമായി സഭ ചെയ്യുന്ന പ്രവര്‍ത്തനങ്ങളെയും അവയുടെ പ്രേരകങ്ങളെയും വിശദമായി പ്രതിപാദിക്കുകയാണ് തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പണ്ഡിതനായ പെരിയ ബഹു. തോമസ് പാടിയത്ത് അച്ചന്‍ പതിനാല് അധ്യായങ്ങളുള്ള ഈ പുസ്തകത്തിലൂടെ.

ഈശോ നന്മ ചെയ്ത് ഈ ഭമിയിലൂടെ കടന്നുപോയി. മാത്രമല്ല നീയും പോയി അതുപോലെ ചെയ്യുക എന്ന് നമ്മോട് ആഹ്വാനവും നടത്തി. ഈശോ സ്‌നേഹമാകുന്ന ദൈവത്തെ നമുക്ക് പരിചയപ്പെടുത്തുകയും കുരിശുമരണത്തിലൂടെ ആ സ്‌നേഹം നമുക്കു പങ്കുവച്ചു തരികയും ചെയ്തു. ഈ ദൈവസ്‌നേഹത്തോടുള്ള നമ്മുടെ പ്രതികരണമാണ് വിശ്വാസം. പരി. കുര്‍ബാനയിലൂടെയും കൂദാശകളിലൂടെയും ഈ വിശ്വാസം നമ്മള്‍ ആഘോഷിക്കുകയും കര്‍ത്താവിന്റെ ഓര്‍മ്മ നിലനിര്‍ത്തുതയും ചെയ്യുന്നു. എന്നാല്‍ ഈ വിശ്വാസത്തോടുള്ള സമര്‍പ്പണം അതിന്റെ ആഘോഷത്തില്‍ മാത്രം ഒതുങ്ങുന്നില്ല. അതു നിരന്തരം പ്രഘോഷിക്കപ്പെടേണ്ടിയിരിക്കുന്നു. ഈ പ്രഘോഷിക്കല്‍ പങ്കുവയ്ക്കലിലൂടെ നടത്തപ്പെടുന്നു. ഈ സ്‌നേഹത്തിന്റെ പങ്കുവയ്ക്കലാണ് സഭയെ സേവനത്തില്‍ കൊണ്ടെത്തിക്കുന്നത്. ദൈവസ്‌നേഹം പരസേനേഹത്തില്‍ പ്രതിഫലിക്കുമ്പോള്‍ അതു സേവനമായി മാറുന്നു. ഈ സ്‌നേഹം നമ്മില്‍ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തം അടിച്ചേല്‍പ്പിക്കുന്നു – ഉപവി പ്രവര്‍ത്തനം എന്ന ഉത്തരവാദിത്തം. അങ്ങനെ ഉപവിപ്രവര്‍ത്തനം വെറുമൊരു സാമൂഹ്യപ്രവര്‍ത്തനം എന്നതിനേക്കാള്‍ സഭയുടെ മൗലിക ഭാവമായി മാറുന്നു.

റവ. ഡോ. തോമസ് പാടിയത്ത്

വചനം പഴയനിയമത്തിലും പുതിയനിയമത്തിലും വിമോചകനായ ദൈവത്തെ അവതരിപ്പിക്കുന്നു. സഭ ഈ വിമോചനദൗത്യം തുടരുന്നു. വിമോചനത്തിന്റെ ആത്മീയ-ഭൗതികമേഖലകളില്‍ സഭ തീക്ഷ്ണമായി പ്രവര്‍ത്തിക്കുന്നു. പാശ്ചാത്യസംസ്‌കാരത്തിലെ ഉദാത്തമമായ മനുഷ്യ ദര്‍ശനത്തിനു പിന്നില്‍ സഭതന്നെയാണ്. സാമൂഹിക പ്രബോധനങ്ങളിലൂടെയും ധാര്‍മ്മിക നിലപാടുകളിലൂടെയും ലോകത്തില്‍ നീതിക്കും വിമോചനത്തിനും വേണ്ടി സഭ ശബ്ദമുയര്‍ത്തുന്നു. കലാ സാംസ്‌കാരിക രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും സഭ വളരെ ഫലപ്രദമായി ഇടപെടുന്നു. സഭ ഒരിക്കലും ശാസ്ത്രത്തിന് എതിരല്ല എന്നു മാത്രമല്ല ശാസ്ത്രത്തിനു നിരവധിയായ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നു. ജീവന്റെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെയാണ് ഇത് നിര്‍വഹിക്കപ്പെടുന്നത്. ഒരു ചെറിയ ന്യൂനപക്ഷം മാത്രമായ ക്രൈസ്തവര്‍ ഭാരതത്തിനും കേരളത്തിനും നല്‍കിയ നിരവധിയായ സംഭാവനകളെ വര്‍ണ്ണിച്ചുകൊണ്ടും സഭകളുടെ സേവന മേഖലകളില്‍ മുന്‍നിര പ്രവര്‍ത്തകരായ വൈദിക-സന്ന്യസ്ത-സമര്‍പ്പിതര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ടും ഈ പുസ്തകം സമാപിക്കുന്നു.

സഭയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ മാത്രം പരത്തപ്പെടുന്ന ഈ കാലഘട്ടത്തില്‍ സഭയുടെ യഥാര്‍ത്ഥ മുഖം മനസ്സിലാക്കാനും പ്രവര്‍ത്തന തലങ്ങളെ പരിചയപ്പെടാനും അവയുടെ പിന്നിലെ പ്രചോദനങ്ങള്‍ ഗ്രഹിക്കാനും ഈ ഗ്രന്ഥം ഒരു ഉത്തമ സഹായിയാണ്. ഇതു വിപുലപ്പെടുത്തിയ രണ്ടാം പതിപ്പാണ്. പ്രസാദകര്‍ – കുടുംബജ്യോതി, ചങ്ങനാശേരി, പെജ് 160, വില 160 രൂപ. ഈ പുസ്തകം 120 രൂപ നിരക്കില്‍ മാര്‍ത്തോമ്മാ വിദ്യാനികേതന്റെ ബുക്ക് സ്റ്റാളില്‍ ലഭ്യമാണ്. ഇതിന്റെ വരുമാനം സപ്തതി ഭവനനിര്‍മ്മാണ പദ്ധതിക്ക്.