രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് രമേശ് ചെന്നിത്തല. ഇടതു പക്ഷത്തിന്റെ സമ്മര്‍ദ്ദം കാരണം കേരളത്തില്‍ രാഹുല്‍ ഗാന്ധി മത്സരിക്കില്ലെന്ന വാര്‍ത്ത പരക്കെ പരന്നിരുന്നു. ഈ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ പ്രസ്താവന.
സിപിഎമ്മിന്റെ സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും സമ്മര്‍ദ്ദമുണ്ടായാല്‍ നിലപാട് മാറ്റുന്ന ആളല്ല രാഹുല്‍ ഗാന്ധിയെന്നും ചെന്നിത്തല പറഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗേരസിലെ മുതില്‍ന്ന നേതാക്കള്‍ തന്നെയാണ് രാഹുലിനോട് കേരളത്തില്‍ മത്സരിക്കാന്‍ ആവശ്യപ്പെട്ടെത്. കര്‍ണാടകയും തമിഴ്‌നാടും ആവശ്യപ്പെട്ട പോലെ കേരളത്തിലെ നേതാക്കളും രാഹുലിനെ മത്സരിക്കാന്‍ ക്ഷണിച്ചു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി തീരുമാനങ്ങളൊന്നും അറിയിച്ചിരുന്നില്ലെന്നും ഇന്നു വൈകീട്ടോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഉമ്മന്‍ ചാണ്ടി നേരത്തെ രംഗത്തെത്തിയിരുന്നു. രാഹുല്‍ കേരളത്തില്‍ മത്സരിക്കുമെന്ന ഒരു സൂചന പോലും താന്‍ നല്‍കിയിട്ടില്ലെന്നും മത്സരിക്കണമെന്ന ആവശ്യമാണ് മുന്നോട്ടു വെച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.