മല്പാന്‍ ഡോ. മാത്യു വെള്ളാനിക്കല്‍

(യോഹ 10,1-42)

പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈ അദ്ധ്യായം ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. വിപ്രവാസകാലത്ത് വിഗ്രഹപ്രതിഷ്ഠയിലൂടെ അസ്സീറിയാക്കാര്‍ അശുദ്ധമാക്കിയ ദൈവാലയം ബി. സി. 164 ല്‍, യൂദാസ് മക്കബേയൂസിന്റെ നേതൃത്വത്തില്‍ പുന:പ്രതിഷ്ഠിക്കപ്പെട്ടു. അതിന്റെ ഓര്‍മ്മയാചരണമാണ് പ്രതിഷ്ഠാതിരുനാള്‍ (1 മക്ക 4,59). ഈ പശ്ചാത്തലത്തില്‍ ‘നീ മിശിഹായാണോ?’ എന്ന ചോദ്യവുമായി യഹൂദര്‍ ഈശോയെ സമീപിച്ചു (10,22-25). മറുപടിയായി, താന്‍ പിതാവ് അഭിഷേകം ചെയ്ത് ലോകത്തിലേയ്ക്കയച്ച ദൈവപുത്രനാണെന്ന് ഈശോ വ്യക്തമായി പറയുന്നു (10,36-38). എന്നാല്‍ യഹൂദര്‍ ഈശോയെ എറിയാന്‍ കല്ലെടുക്കുകയും (10,31) ബന്ധിക്കാന്‍ ശ്രമിക്കുകയും ചെയ്തു (10,39). അതേസമയം, മറ്റനേകര്‍ ഈശോയില്‍ വിശ്വസിച്ചു (10,42). യഹൂദര്‍ തന്നില്‍ വിശ്വസിക്കാത്തതിന്റെ കാരണം, അവര്‍ തന്റെ അജഗണങ്ങളില്‍പ്പെടാത്തവരായതുകൊണ്ടാണ് (10,26) എന്ന് ഈശോ പറയുന്നു. ഈ പശ്ചാത്തലത്തില്‍ നല്ല ഇടയനെന്ന തന്റെ വ്യക്തിത്വത്തെക്കുറിച്ചും ഈശോ സംസാരിക്കുന്നു. ഈ അദ്ധ്യായത്തെ ഇപ്രകാരം വിഭജിക്കാം:

1. ഈശോ: നല്ല ഇടയന്‍ (10,1-18)
2. യഹൂദരുടെ പ്രതികരണം (10,19-21)
3. ഈശോ: ദൈവപുത്രനായ മിശിഹാ (10,22-39)
4. അനുകൂലപ്രതികരണം (10,40-42)

നല്ല ഇടയനും ആടുകളും (10,1-18. 26-29)

ഇടയനെക്കുറിച്ചുള്ള പരാമര്‍ശം പഴയനിയമത്തിലും പുതിയനിയമത്തിലും കാണുന്നുണ്ട്. സങ്കീര്‍ത്തനങ്ങളില്‍ ദൈവമായ കര്‍ത്താവിനെത്തന്നെ ഇടയനായി ചിത്രീകരിച്ചിരിക്കുന്നു (സങ്കീ 23; 68,8). എസക്കിയേല്‍ പ്രവാചകന്റെ പുസ്തകത്തില്‍ ഇസ്രായേലിന്റെ നേതാക്കന്മാരായ ഇടയന്മാരെ കൃത്യവിലോപത്തിന്റെ പേരില്‍ മാറ്റുകയും ദൈവംതന്നെ ഇടയദൗത്യം ഏറ്റെടുക്കുകയും ചെയ്യുന്നു (എസ 34,1-31). പുതിയനിയമത്തില്‍ ഈശോതന്നെ ദൈവത്തെ ഇടയനായി അവതരിപ്പിക്കുന്നു (ലൂക്കാ 15,3-7). ”ഇടയനെ അടിക്കുകയും ആടുകള്‍ ചിതറുകയും ചെയ്യും” (മത്താ 26,31) എന്നു പറഞ്ഞുകൊണ്ട് ഇടയന്‍ താന്‍തന്നെയാണെന്ന് ഈശോ സൂചിപ്പിക്കുന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ ”ഞാന്‍ നല്ല ഇടയനാണ്” എന്ന വ്യക്തമായ പ്രബോധനം ഈശോ നല്കുന്നു.

നല്ല ഇടയന്റെ സവിശേഷതകള്‍

1. വാതിലിലൂടെ പ്രവേശിക്കുന്നവന്‍ (10,1-2): പിതാവായ ദൈവത്താല്‍ അഭിഷിക്തനായി അയയ്ക്കപ്പെട്ടവനെന്ന നിലയില്‍ ഈശോ നല്ല ഇടയനാണ്. ശ്ലൈഹികപിന്തുടര്‍ച്ചയുടെ ആധികാരികതയോടെ നിയമിക്കപ്പെടുന്ന സഭാശുശ്രൂഷകരും നല്ല ഇടയന്മാരാണ്.

2. ആടുകളെ പേരുചൊല്ലി വിളിക്കുന്നവന്‍ (10,3): തന്നില്‍ വിശ്വസിക്കുന്ന ഓരോരുത്തരെയും നല്ല ഇടയനായ ഈശോ വ്യക്തിപരമായി അറിയുകയും സ്‌നേഹിക്കുകയും ചെയ്യുന്നു. അജപാലകരും ഇടവകജനങ്ങളും തമ്മില്‍ ഇപ്രകാരം വ്യക്തിപരമായ ഒരു ബന്ധം ഉണ്ടായിരിക്കണം.

3. ആടുകളെ പുറത്തേക്കു നയിക്കുന്നവന്‍ (10,3): നല്ല ഇടയനായ ഈശോ തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് ജീവന്‍ സമൃദ്ധിയായി ഉണ്ടാകേണ്ടതിന് (10,10) ആവശ്യകമായ പരിപോഷണം നല്കുന്നു. അജപാലകരും അജഗണങ്ങളെ വചനവും കൂദാശകളും നല്കി പരിപോഷിപ്പിക്കുന്നവരാകണം.

4. ആടുകള്‍ക്കു മുമ്പേ നടക്കുന്നവന്‍ (10,4): ”എന്നെ അനുഗമിക്കുക” എന്നു പറഞ്ഞ് ശിഷ്യന്മാരെ വിളിക്കുന്ന ഈശോ (മര്‍ക്കോ 1,16-20) ”ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ തന്നില്‍നിന്നും പഠിക്കുവാനും” (മത്താ 11,29) അവരെ ആഹ്വാനം ചെയ്യുന്നു. അജപാലകരായ വൈദികരും നല്ല മാതൃക നല്കി ജനങ്ങളെ നയിക്കുവാന്‍ നിയോഗിക്കപ്പെട്ടവരാണ്.

5. ആടുകള്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നവന്‍ (10,11): നല്ല ഇടയനായ ഈശോ സ്വജീവന്‍ അര്‍പ്പിച്ചുകൊണ്ട് നമ്മെ ഓരോരുത്തരെയും സ്‌നേഹിച്ചു (യോഹ 15,13). അജഗണങ്ങളുടെ സുഖദുഃഖങ്ങളില്‍ അവരോടൊത്തായിരിക്കുവാനും അവരെ സഹായിക്കുവാനും അജപാലകര്‍ക്കു കഴിയണം.

6. ആടുകളെ സ്വന്തമായി കരുതുന്നവന്‍ (10,12-13): ‘തനിക്കു സ്വന്തമായുള്ളവര്‍’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ്, ശിഷ്യരോടുള്ള സ്‌നേഹം ഈശോ പ്രകടിപ്പിച്ചത് (13,1). ഈശോ ശിഷ്യരെ സ്‌നേഹിച്ചതുപോലെ അജപാലകരും അജഗണങ്ങളെ സ്‌നേഹിക്കണം.

7. ആടുകളെ അറിയുന്നവന്‍ (10,14-15): പരസ്പര സ്‌നേഹത്തിലും അറിവിലും കൂട്ടായ്മയിലുമുള്ള ബന്ധമാണ് ഈശോയും ശിഷ്യരും തമ്മിലുള്ളത്. പിതാവും പുത്രനും തമ്മിലുള്ള സ്‌നേഹത്തില്‍നിന്നും ബഹിര്‍ഗമിക്കുന്നതും അതിനു സദൃശ്യവുമാണ് ഈ സ്‌നേഹം. അപ്രകാരമുള്ള ഒരു ബന്ധമാണ് അജപാലകരും അജഗണങ്ങളും തമ്മിലുണ്ടാകേണ്ടത്.

8. തൊഴുത്തില്‍പ്പെടാത്ത ആടുകളുടെയും ഇടയന്‍ (10,16): ഈശോ സഭയാകുന്ന തൊഴുത്തില്‍പ്പെടാത്ത ആടുകളുടെയും ഇടയനാണ്. അജപാലനശുശ്രൂഷയില്‍ സഭൈക്യമാനം അജപാലകര്‍ കാത്തുസൂക്ഷിക്കണം.

ആടുകളുടെ സവിശേഷതകള്‍

1. ഇടയസ്വരം ശ്രവിക്കുന്നവര്‍ (10,3.27): നല്ല ആടുകള്‍ ഇടയന്റെ സ്വരം കേള്‍ക്കുന്നു. ശ്രവണാത്മകമായ പ്രാര്‍ത്ഥനാജീവിതത്തിലൂടെ ഇടയസ്വരം ശ്രവിക്കുന്നവര്‍ക്കേ ഇടയനെ അനുഗമിക്കുന്ന നല്ല ആടുകളാകാന്‍ കഴിയൂ.

2. ഇടയനെ അനുഗമിക്കുന്നവര്‍ (10,4.27): ‘ഈശോയെ അനുഗമിക്കുക’ എന്നത് ശിഷ്യത്വത്തിന്റെ മുഖമുദ്രയാണ്. ഈശോയെ അനുഗമിക്കുക എന്നതിന്റെ അര്‍ത്ഥം ഈശോയെ എല്ലാറ്റിനും എല്ലാവരിലും ഉപരിയായി സ്‌നേഹിക്കുകയും, ജീവന്‍പോലും അവിടുത്തേക്കുവേണ്ടി സമര്‍പ്പിക്കുവാന്‍ തയ്യാറാവുകയും ചെയ്യുക എന്നതാണ്.

3. ഇടയനെ അറിയുന്നവര്‍ (10,5): ഇടയന്‍ ആടുകളുമായി സ്‌നേഹബന്ധം സ്ഥാപിക്കുന്നതുപോലെ ആടുകള്‍ ഇടയനുമായി ആത്മാര്‍ത്ഥമായ സ്‌നേഹബന്ധം സ്ഥാപിക്കണം. ഇപ്രകാരമുള്ള ബന്ധമാണ് അജപാലകരും സഭാംഗങ്ങളും തമ്മിലുണ്ടാകേണ്ടത്.
ഈശോ: വാതില്‍ (10,7-10)

ആടുകള്‍ ആലയുടെ അകത്തുകടന്ന് സുരക്ഷിതത്വം നേടുന്നതും, പുറത്തുകടന്ന് മേച്ചില്‍സ്ഥലങ്ങളില്‍ മേയുന്നതും വാതിലിലൂടെയാണ്. തന്നില്‍ വിശ്വസിക്കുന്നവര്‍ക്ക് സമൃദ്ധിയായി ജീവന്‍ നല്കുന്ന ഈശോയാണ് ഈ വാതില്‍. ജീവനും മരണത്തിനും നിര്‍ണ്ണായകമായ വാതില്‍ എന്ന നിലയില്‍ ഈശോ ജീവന്റെയും മരണത്തിന്റെയും നാഥനായ വിധികര്‍ത്താവുമാണ്.

ഈശോ: ദൈവപുത്രനായ മിശിഹാ (10,22-39)

തന്റെ മെസിയാനിക വ്യക്തിത്വത്തെപ്പറ്റി യഹൂദര്‍ ചോദിച്ച ചോദ്യത്തിന് ‘അതെ’ എന്ന് വ്യക്തമായി ഈശോ മറുപടി പറയുന്നു (10,35-36). ദൈവവചനവക്താക്കളെ ദൈവങ്ങളെന്നു വിശേഷിപ്പിക്കുന്ന സങ്കീര്‍ത്തനഭാഗം (82,6) ഉദ്ധരിച്ചുകൊണ്ടാണ് ഈ മറുപടി നല്കുന്നത്. അവരെ ദൈവങ്ങളെന്നു വിശേഷിപ്പിക്കുന്നെങ്കില്‍ ദൈവവചനംതന്നെ മാംസമായി രൂപമെടുത്ത തന്നെ ദൈവപുത്രനായ മിശിഹായായി സ്വീകരിക്കുവാന്‍ അവര്‍ തയ്യാറാകണമെന്ന് അവിടുന്നു വ്യക്തമായി പറയുന്നു. അതേത്തുടര്‍ന്ന്, താന്‍ തന്റെ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നതിന്റെ പേരിലെങ്കിലും തന്നില്‍ വിശ്വസിക്കുവാന്‍ ഈശോ അവരെ ആഹ്വാനം ചെയ്യുന്നു (10,37-38). പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തിലായതുകൊണ്ട് ദൈവത്തിന്റെ അഭിഷിക്തനെന്ന നിലയില്‍, പണിയുവാന്‍ നാല്പത്താറു സംവത്സരമെടുത്ത പഴയ ദൈവാലയത്തിന്റെ സ്ഥാനത്ത് മൂന്നു ദിവസംകൊണ്ട് പടുത്തുയര്‍ത്തപ്പെട്ട പുതിയ ദൈവാലയമാണ് ഈശോ (2,19-22) എന്ന വസ്തുതയും ഇവിടെ സൂചിപ്പിക്കുന്നുണ്ട്.

ചോദ്യങ്ങള്‍

1. പ്രതിഷ്ഠാതിരുനാളിന്റെ പശ്ചാത്തലത്തില്‍ ഈശോയെ ആരായിട്ടാണ് പത്താമദ്ധ്യായത്തില്‍ സുവിശേഷകന്‍ അവതരിപ്പിക്കുന്നത്?

2. നല്ല ഇടയനായ ഈശോയുടെ സവിശേഷതകള്‍ എന്തെല്ലാം?

3. നല്ല ഇടയനായ ഈശോയും ആടുകളും തമ്മിലുള്ള ബന്ധത്തിന്റെ വെളിച്ചത്തില്‍ സഭയിലെ അജപാലകരും അജഗണങ്ങളും തമ്മിലുള്ള ബന്ധം എങ്ങനെയുള്ളതായിരിക്കണം?

4
. പുതിയ ദൈവാലയമെന്ന നിലയില്‍ ഈശോയ്ക്ക് ക്രൈസ്തവജീവിതത്തിലുള്ള സ്ഥാനമെന്ത്?
https://programadescargar.com/”>Program Descargar