മാര്‍ ജോസഫ് പാംപ്ലാനി

കുമ്പസാരമെന്ന കൂദാശയുടെ അസ്തിത്വത്തെ ചോദ്യം ചെയ്തും പവിത്രതയെ അവഹേളിച്ചും വിശ്വാസികളുടെ ഉള്ളില്‍ സംശയത്തിന്റെ പുകമറ സൃഷ്ടിച്ച് സഭയെ ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ എല്ലാത്തരം മാധ്യമങ്ങളിലൂടെയും നടന്നുകൊണ്ടിരിക്കുകയാണ്. ഈ അപവാദ പ്രചരണങ്ങളുടെ മുനയൊടിച്ച് സത്യവിശ്വാസം ഉയര്‍ത്തിപ്പിടിക്കണമെങ്കില്‍ കുമ്പസാരത്തിന്റെ സ്ഥാപനത്തെക്കുറിച്ച് ബൈബിള്‍ എന്തുപറയുന്നു, സഭയുടെ ആരംഭംമുതല്‍ അനുവര്‍ത്തിച്ചുപോരുന്ന പാരമ്പര്യങ്ങളില്‍ നാം എന്തുകാണുന്നു എന്നു വ്യക്തമായി പരിശോധിക്കേണ്ടതുണ്ട്. സത്യത്തോടു തുറവുണ്ടെങ്കില്‍ ഈ അന്വേഷണം ചെന്നെത്തുന്നത് വിശ്വാസത്തിന്റെ ആഴങ്ങളിലായിരിക്കും.

ഈശോ സ്ഥാപിച്ച കൂദാശ

ഈശോ ഇങ്ങനെ ഒരു കൂദാശ സ്ഥാപിച്ചിട്ടില്ല എന്ന വാദമാണ് പലപ്പോഴും പ്രതിയോഗികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഈശോ കുമ്പസാരം എന്ന കൂദാശ സ്ഥാപിച്ചു എന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവ് സുവിശേഷങ്ങളില്‍ കാണുന്ന ഈശോയുടെ പ്രവൃത്തികളാണ്. ഈശോ ശിഷ്യന്മാരെ വിളിച്ചതിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന് പാപങ്ങള്‍ ക്ഷമിക്കുക എന്നതാണ് (പിശാചുക്കളെ ബഹിഷ്‌കരിക്കാന്‍ അധികാരം: മര്‍ക്കോ,3, 15). സഭ സ്ഥാപിക്കുന്ന രംഗത്തില്‍ ഈശോ പത്രോസിനോട് ”സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും, നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും” (മത്താ 16,19) എന്നു പറഞ്ഞുകൊണ്ട് വ്യക്തമായ അധികാരകൈമാറ്റം നടത്തുകയാണ്. സഭയില്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മിശിഹാ നല്‍കുന്ന അധികാരമാണ് പാപമോചനത്തിനുള്ള അധികാരം. പിന്നീട് മത്താ. 18, 15-20 ഭാഗത്ത് പാപമോചന അധികാരം ശിഷ്യഗണം മുഴുവനും സഭയ്ക്കുമായി ഈശോ കൈമാറുന്നു. യോഹന്നാന്റെ സുവിശേഷത്തില്‍ ”നിങ്ങള്‍ ആരുടെ പാപങ്ങള്‍ ക്ഷമിക്കുന്നുവോ അവ അവരോട് ക്ഷമിക്കപ്പെട്ടിരിക്കും നിങ്ങള്‍ ആരുടെ പാപങ്ങള്‍ ബന്ധിക്കുന്നുവോ അവ ബന്ധിക്കപ്പെട്ടിരിക്കും (യോഹ 20, 23) എന്ന് അരുളിചെയ്തുകൊണ്ട് ഉത്ഥിതനായ ഈശോ വളരെ വ്യക്തമായി പാപമോചന അധികാരം ശിഷ്യര്‍ക്കു നല്‍കുന്നു. ദൈവരാജ്യപ്രഘോഷണത്തിന്റെ പരമ പ്രധാനമായ ലക്ഷ്യം നരകപിശാചായ സാത്താന്‍ ഈ ലോകത്ത് തീര്‍ക്കാന്‍ ആഗ്രഹിക്കുന്ന പാപത്തിന്റെ സംസ്‌കാരത്തെ ഇല്ലായ്മ ചെയ്യുക എന്നുള്ളാണ്. അതിനായി വൈദികര്‍ക്ക് പാപമോചന അധികാരം നല്‍കിയിരിക്കുന്നു എന്ന് ബൈബില്‍ അസന്നിഗ്ദ്ധമായി പ്രസ്താവിക്കുന്നു.

ഈശോയുടെ ഈ വാക്കുകളെ ആദിമസഭ എപ്രകാരം മനസ്സിലാക്കി എന്നതിന്റെ വ്യക്തമായ ഉദാഹരണമാണ് 2 കൊറി 2, 10-ല്‍ നാം കാണുന്നത്: ”നിങ്ങള്‍ ക്ഷമിക്കുന്നവനോടു ഞാനും ക്ഷമിക്കുന്നു. ഞാന്‍ എന്തെങ്കിലും ക്ഷമിച്ചിട്ടുണ്ടെങ്കില്‍ അതു ക്രിസ്തുവിന്റെ നാമത്തില്‍ നിങ്ങള്‍ക്കുവേണ്ടിയാണ്”. ഇവിടെ ‘ഋി ജൃീീെുീ ഇവൃശേെീ’ എന്ന ഗ്രീക്ക് പദപ്രയോഗംവഴി പൗലോസ് ശ്ലീഹ പ്രസ്താവിക്കുന്നത് താന്‍ ഒരു വ്യക്തിയുടെ പാപങ്ങള്‍ ക്ഷമിക്കുന്നത് മിശിഹായുടെ സ്ഥാനത്തു നിന്നുകൊണ്ടാണ് എന്നാണ്. യാക്കോബിന്റെ ലേഖനം 5, 13-17 ഭാഗത്ത് ‘രോഗികള്‍ സൗഖ്യം പ്രാപിക്കാനായി പുരോഹിതന്റെ (ശ്രേഷ്ഠന്‍-പ്രസ്ബിത്തറോസ്) പക്കല്‍നിന്ന് തൈലാഭിഷേകം സ്വീകരിക്കുകയും പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ത്ഥിക്കുകയും വേണം’ എന്നു കാണാന്‍ സാധിക്കും. ഈശോ പാപങ്ങള്‍ ക്ഷമിക്കാന്‍ ശിഷ്യന്മാര്‍ക്ക് അധികാരം കൊടുത്തു. ശിഷ്യന്മാര്‍ അത് ഉപയോഗിച്ചു. സഭ തുടര്‍ന്നും ഈ അധികാരം ഉപയോഗിച്ചുപോരുന്നു. കുമ്പസാരം മിശിഹായാല്‍ സ്ഥാപിക്കപ്പെട്ട് ഇന്നും സഭയില്‍ തുടരുന്നു.

വൈദികന്റെ അനിവാര്യത

പാപമോചനം എന്ന കൂദാശ വൈദികനിലൂടെ തന്നെ സംഭവിക്കണം എന്നു സഭ നിര്‍ബ്ബന്ധം പിടിക്കുന്നതെന്തിനാണ്, ദൈവത്തോട് നേരിട്ട് പറഞ്ഞാല്‍ പോരേ? ആറു നൂറ്റാണ്ടുകള്‍ക്കുമുമ്പ് പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന്റെ പ്രാരംഭകനായ മാര്‍ട്ടിന്‍ ലൂഥര്‍ ചോദിച്ച ഈ ചോദ്യം പ്രതിയോഗികള്‍ ഇന്നും ആവര്‍ത്തിക്കുകയാണ്. എന്നാല്‍ പുരോഹിതന്‍ സഭയുടെ മധ്യവര്‍ത്തിയെന്നതിനെക്കാളുപരി ദൈവത്തിന്റെ ദൗത്യവാഹകനാണ്. മിശിഹാ നല്‍കിയ പാപമോചക ദൗത്യത്തെ ആദിമസഭ എപ്രകാരം മനസ്സിലാക്കിയിരിക്കുന്നു എന്ന് അറിയണമെങ്കില്‍ സഭാപിതാക്കന്മാരെ ശ്രവിക്കണം. അന്ത്യോക്യായിലെ വി. ഇഗ്നേഷ്യസ് (എ.ഡി 35-108) തന്റെ കൃതികളില്‍ കുമ്പസാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എ.ഡി 230-ല്‍ എഴുതപ്പെട്ടു എന്നു കരുതുന്ന ”ഡിഡസ്‌കാലിയ അപ്പസ്തലോരും” (അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങള്‍) എന്ന പൗരാണികഗ്രന്ഥം മെത്രാന്മാര്‍ക്കു നല്‍കുന്ന ഉപദേശത്തില്‍ ഇപ്രകാരം പറയുന്നു: ”അല്ലയോ മെത്രാന്മാരേ, കെട്ടാനും അഴിക്കാനുമുള്ള അധികാരം ക്രിസ്തു നിങ്ങളെ ഭരമേല്‍പിച്ചിരിക്കുന്നതിനാല്‍ മാമ്മോദീസായ്ക്കുശേഷം വിശ്വാസികള്‍ക്കു സംഭവിക്കുന്ന പാപങ്ങള്‍ കേട്ട് വിധി എഴുതി നിങ്ങള്‍ പരിഹാരം നിര്‍ദ്ദേശിക്കണം”. ആദിമ നൂറ്റാണ്ടുകളില്‍ തന്നെ വൈദികന്റെ സാന്നിദ്ധ്യത്തിലുള്ള കുമ്പസാരം നിലവില്‍ വന്നിരുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഇത്. മധ്യവര്‍ത്തിയെ സഭ നിയോഗിക്കുകയല്ല പകരം മിശിഹാ സഭയെ മധ്യവര്‍ത്തിയായി നിയോഗിക്കുകയാണ് ചെയ്തത്. പുരോഹിതന്‍ മധ്യവര്‍ത്തിയാകുന്നത് സഭയുടെ പ്രതിനിധി എന്ന നിലയില്‍ മാത്രമാണ്.

നാലാം ലാറ്ററന്‍ സൂനഹദോസ് (1215 എ.ഡി)

യൂറോപ്പിലെ ഫ്യൂഡല്‍ വ്യവസ്തിതിയില്‍ വൈദിക മേല്‍ക്കോയ്മ നിലനിര്‍ത്താന്‍വേണ്ടി 1215-ല്‍ നടന്ന നാലാം ലാറ്ററന്‍ സൂനഹദോസ് കണ്ടെത്തിയ കുതന്ത്രമാണ് കുമ്പസാരം എന്ന ഒരു തെറ്റിദ്ധാരണ പ്രതിയോഗികള്‍ പരത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വാസ്തവത്തില്‍ കുമ്പസാരത്തെ തിരുസഭയുടെ അഞ്ച് കല്പനകളുടെ ഭാഗമാക്കിക്കൊണ്ട് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കുമ്പസാരിക്കണം എന്ന് നിയമം മൂലം നിര്‍ബ്ബന്ധമാക്കുകയാണ് ഈ സൂനഹദോസ് ചെയ്തത്. 1215-നു മുമ്പ് സഭയില്‍ കുമ്പസാരം ഇല്ലായിരുന്നു എന്നു പറയുന്നത് 1860-ല്‍ ഇന്ത്യന്‍ പീനല്‍ കോഡ് നിലവില്‍ വരുന്നതിനു മുമ്പ് ഇന്ത്യയില്‍ കൊലപാതകം അനുവദനീയമായിരുന്നു എന്നു പറയുന്നതുപോലെയുള്ള ഒരു കുയുക്തിയാണ്.
രഹസ്യത്തിലേയ്ക്കുള്ള പരിണാമം

വൈദികന്റെ അടുത്തുപോയി രഹസ്യകുമ്പസാരം നടത്തുന്ന പതിവ് പൗരസ്ത്യ സഭകളിലാണ് ആദ്യം ആരംഭിച്ചത്. പിന്നീട് 7-ാം നൂറ്റാണ്ടില്‍ ഐറിഷ് മിഷനറിമാര്‍ ഈ ആശയം പാശ്ചാത്യനാടുകളില്‍ പ്രചരിപ്പിച്ചു. അതുവരെ വൈദികന്‍/മെത്രാന്‍ അദ്ധ്യക്ഷനായിരിക്കുന്ന സഭാസമൂഹത്തിന്റെ മുമ്പില്‍ വന്ന് വിശ്വാസികള്‍ അവരുടെ പാപങ്ങള്‍ പരസ്യമായി ഏറ്റുപറയുന്ന രീതിയായിരുന്നു നിലവിലിരുന്നത്. ഈ നടപടിക്രമം പരിഹാസം, ദുരുപയോഗം തുടങ്ങി പല പ്രതിസന്ധികളും ഉളവാക്കി. ഇതിനെ തുടര്‍ന്നാണ് പാപങ്ങള്‍ വൈദികന്റെ പക്കല്‍ മാത്രം ഏറ്റുപറഞ്ഞാല്‍ മതിയെന്ന തീരുമാനമുണ്ടായത്. ആദിമ നൂറ്റാണ്ടുകളിലും പാപം ഏറ്റുപറഞ്ഞിരുന്നത് വൈദികന്റെ പക്കല്‍ തന്നെയായിരുന്നു. അതിനു ദൈവജനം സാക്ഷിയായിരുന്നു എന്നേയുള്ളു. ഈ സാക്ഷികളുടെ സാന്നിദ്ധ്യം ഒഴിവാക്കി എന്നതാണ് രഹസ്യ കുമ്പസാരത്തില്‍ സംഭവിച്ചത്. ആദിമകാലം മുതല്‍ പാപം കേട്ടിരുന്നതും അതിനു തീര്‍പ്പുകള്‍ കല്പിച്ചിരുന്നതും പരിഹാരം നിര്‍ദ്ദേശിച്ചിരുന്നതും പാപമോചനം നല്‍കിയിരുന്നതും ഈ സഭാസമൂഹത്തിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിരുന്ന വൈദികനോ മെത്രാനോ ആയിരുന്നു എന്നത് സുവ്യക്തമാണ്.


മാര്‍ ജോസഫ് പാംപ്ലാനി ,

തിരുസഭയോളം പഴക്കം

കുമ്പസാരത്തിനു തിരുസഭയോളം തന്നെ പഴക്കമുണ്ട്. ആദിമ നൂറ്റാണ്ടുകളില്‍ ക്രിസ്തീയ വിശ്വാസത്തിന്റെ നടപടിക്രമങ്ങളെ വിശദീകരിക്കുന്ന ഏറ്റവും ആധികാരിക ഗ്രന്ഥമായ ഡിഡാക്കെ (എ.ഡി. 130-140) കുമ്പസാരത്തെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എ.ഡി. 325-ല്‍ കൂടിയ നിഖ്യാ സൂനഹദോസിന്റെ കാനോനകളില്‍ മെത്രാന്‍ കുമ്പസാരം എന്ന കൂദാശ എപ്രകാരം പരികര്‍മ്മം ചെയ്യണമെന്ന് വിവരിക്കുന്നുണ്ട്. എ.ഡി 459-ല്‍ ലെയോ ഒന്നാമന്‍ മാര്‍പ്പാപ്പാ കുമ്പസാരത്തിന്റെ നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് കല്പന പുറപ്പെടുവിച്ചിട്ടുണ്ട.് ഉവയൊക്കെ കുമ്പസാരത്തിനു സഭാ പാരമ്പര്യത്തിലുള്ള സ്ഥാനം വെളിവാക്കുന്നു.

വൈദികന്റെ വിശ്വാസ്യത

ജീവിതവിശുദ്ധി ഓരോ വ്യക്തിയും സ്വയം ആര്‍ജ്ജിച്ചെടുക്കേണ്ട പുണ്യമാണ്. വൈദികരുടെ ആത്മീയ അവസ്ഥ കുമ്പസാരത്തിന്റെ സാധുതയെ ബാധിക്കുന്ന ഒരു ഘടകമാല്ല. എന്നാല്‍ കുമ്പസാരത്തിന്റെ വിശ്വസ്തതക്കും പരിശുദ്ധിക്കും കളങ്കം വരുത്തിയാല്‍ ഗൗരവമായ ശിക്ഷകളാണ് എക്കാലവും സഭാനിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ലെയോ ഒന്നാമന്‍ മാര്‍പ്പാപ്പാ (എ.ഡി. 459) കല്പിച്ചിരിക്കുന്നത് ”കുമ്പസാരരഹസ്യം വെളിപ്പെടുത്തുന്ന പുരോഹിതന്‍ ജീവതകാലം മുഴുവന്‍ എല്ലാവരാലും തിരസ്‌കൃതനായി അലഞ്ഞുനടന്നു മരിക്കട്ടെ” എന്നാണ്. അവന്റെ വൈദികവൃത്തി നഷ്ടപ്പെടുന്നു എന്നു മാത്രമല്ല ഒരു മനുഷ്യനായി പരിഗണിക്കപ്പെടാന്‍ പോലും സാധിക്കാത്തവിധം അത്ര മ്ലേശ്ചമായ പ്രവൃത്തിയാണ് അവന്‍ ചെയ്യുന്നത്. ഇന്ന് ഇപ്രകാരമുള്ള പ്രവൃത്തികള്‍ മാര്‍പ്പാപ്പായ്ക്കു മാത്രം മോചിക്കാന്‍ കഴിയുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ്വമായ പാപമായി മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു മാത്രമല്ല ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്ന വൈദികര്‍ രാഷ്ട്രം അനുശാസിക്കുന്ന നിയമനടപടികള്‍ക്ക് വിധേയരാകണം എന്നുതന്നെയാണ് സഭയുടെ നിലപാട്.


റവ. ഫാ. ജയിംസ് കൊക്കാവയലില്‍

ഉപസംഹാരം

സാധാരണയായി വൈദികരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ വൈദിക ബ്രഹ്മചര്യത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കാറുള്ളത്. എന്നാല്‍ ഇവിടെ വിവാഹിതരായ വൈദികരുടെ ഭാഗത്തുനിന്ന് വീഴ്ചകള്‍ ഉണ്ടായി എന്ന് ആരോപിക്കപ്പെട്ടപ്പോള്‍ ചര്‍ച്ചകള്‍ കുമ്പസാരത്തിലേയ്ക്കു വഴിമാറി. എന്നാല്‍ കത്തോലിക്കാസഭയില്‍ 21 നൂറ്റാണ്ടുകളായി കുമ്പസാരം നിലനില്‍ക്കുന്നു. നിലവില്‍ ലോകം മുഴുവനുമായി 150 കോടി വിശ്വാസികള്‍ എത്രയോ വര്‍ഷങ്ങളായി കുമ്പസാരിക്കുന്നു. എന്നാല്‍ അവര്‍ക്ക് ആര്‍ക്കെങ്കിലും ഇപ്രകാരം ഒരു ആക്ഷേപം ഉന്നയിക്കാനുണ്ടോ? ഏതോ ഒരു വ്യക്തി ഇപ്രകാരം ചെയ്തു എന്ന് സംശയം ഉന്നയിക്കപ്പെട്ടു എന്നതിന്റെ പേരില്‍ പരിശുദ്ധ കുമ്പസാരത്തെ ചെളിവാരി എറിയാനും അധിക്ഷേപിക്കാനും അത്രയേറെ ആവേശം കാണിക്കുന്നവരുടെ ആത്മാര്‍ത്ഥയും സഭാസ്‌നേഹവും സംശയാസ്പദമാണ്. ആവര്‍ കുളം കലക്കി മീന്‍ പിടിക്കാന്‍ ശ്രമിക്കുന്ന വില്ലന്മാര്‍ തന്നെ എന്നു പറയാതെ നിവര്‍ത്തിയില്ല.

(തലശേരി അതിരൂപതയുടെ ഇന്റര്‍നെറ്റ് മിഷന്റെ പ്രതികരണവേദി എന്ന പരിപാടിക്കായി അഭിവന്ദ്യ മാര്‍ ജോസഫ് പാംപ്ലാനി പിതാവ് നല്‍കിയ അഭിമുഖത്തില്‍നിന്നും അദ്ദേഹത്തിന്റെ അനുവാദത്തോടെ തയ്യാറാക്കിയ ലേഖനം. തയ്യാറാക്കിയത്: ഫാ. ജയിംസ് കൊക്കാവയലില്‍)