സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷികപ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം കാണാന്‍ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ മന്ത്രിമാര്‍ക്കും അതൃപ്തി. ഇടുക്കിയിലും വയനാട്ടിലും കര്‍ഷക ആത്മഹത്യകള്‍ പെരുകുകയും മഹാപ്രളയത്തിന് ശേഷമുള്ള വരള്‍ച്ചാക്കാലത്ത് കര്‍ഷകര്‍ ദുരിതത്തിലും കടക്കെണിയിലുമാവുകയും ചെയ്തതോടെയാണ് കര്‍ഷകര്‍ക്ക് താല്‍ക്കാലികാശ്വാസമായി മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ക്ഷാമം രൂക്ഷമായിട്ടും ഇതിനൊരു പരിഹാര കാണാന്‍ സാധിക്കാത്തതാണ് മന്ത്രിമാരുടെ അതൃപ്തിക്കു കാരണം.

പക്ഷേ ഇപ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടലംഘനമാവുമെന്നതിനാല്‍ മൊറട്ടോറിയം പ്രഖ്യാപിക്കാന്‍ സാധിക്കാത്ത അവസ്തയായി. കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ ഉള്‍പ്പടെയുള്ള ഒരു സംഘം മന്ത്രിമാരുടെ അഭിപ്രായം ഇത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വന്ന അനാസ്ഥയാണെന്നാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പുതിയ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നില്ലെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ നിലവിലുള്ള പദ്ധതികളെക്കുറിച്ചുള്ള ഫയലുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാറുണ്ട്. ഈ ഫയലുകളില്‍ മൊറട്ടോറിയത്തെക്കുറിച്ച് കൃത്യമായി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയില്ല. അതുകൊണ്ടുതന്നെ അടിയന്തരസഹായമായി പ്രഖ്യാപിക്കേണ്ട മൊറട്ടോറിയം നല്‍കാനുമായില്ല.